തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ ഏറ്റെടുക്കാൻ ഔഷധി. ആയുർവേദ ചികിത്സാ കേന്ദ്രമാക്കുന്നതിനാണ് കേരളസർക്കാരിന്റെ ആയുര്‍വ്വേദ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഔഷധി ഹോംസ്റ്റേ ഏറ്റെടുക്കുന്നത്. തിരുവനന്തപുരം കുണ്ടമൺകടവിലെ ഹോംസ്റ്റേ ആണ് ചികിത്സ കേന്ദ്രമാക്കാൻ ഒരുങ്ങുന്നത്. ഇന്നു ചേർന്ന ഔഷധി ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ഹോംസ്റ്റേയുടെ വില തിട്ടപ്പെടുത്താൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. പുതിയ ചികിത്സാകേന്ദ്രത്തിന് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ അനുയോജ്യമായ സ്ഥലം ആണെന്നാണ് ഔഷധി വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔഷധി ഭരണസമിതിക്ക് നിയമവിധേയമായി തീരുമാനമെടുക്കാം എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജും പ്രതികരിച്ചു. ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായി പുതിയ നാല് ചികിത്സാ കേന്ദ്രമാക്കാൻ ആരംഭിക്കാനാണ് തീരുമാനം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, വയനാട് അല്ലെങ്കില്‍ കോഴിക്കോട് ജില്ലകളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ചര്‍ച്ചകള്‍ നടന്നത്.
ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശുപാർശ കേരള സർക്കാരിന് ഔഷധി സമർപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ അടക്കമുള്ളവ ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ ആക്കാനാണ് പദ്ധതി. ഇന്നും വിവാദം വിട്ടുമാറാത്ത വസ്തുവാണ് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ. 2018 ഒക്ടോബർ 27-ന് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാൽ മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപ് ആനന്ദഗിരിയുടെയും നാടകമാണെന്നും അവർ തന്നെ ആസൂത്രണം ചെയ്ത് കത്തിച്ചതാണെന്നുമാണ് പ്രധാന ആരോപണം.
Comments