കോട്ടയം: പിപിഇ കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പിപിഇ കിറ്റ് ധരിച്ചാണ് പ്രവർത്തകർ കോട്ടയത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്.
കോട്ടയം ഡിസിസി ഓഫിസിന് മുൻപിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാർ ഇവരെ തടഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നിലായി സഞ്ചരിച്ച പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു നീക്കി.
വൈകിട്ടായിരുന്നു സംഭവം. കോട്ടയം അയ്മനത്ത് കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. കൊറോണയുടെ ആദ്യഘട്ടത്തിൽ പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന പരാതിയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു.
400 രൂപയ്‌ക്ക് പിപിഇ കിറ്റ് ലഭ്യമായിരുന്നെങ്കിലും 1550 രൂപയ്‌ക്ക് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴി വാങ്ങിയെന്നാണ് പരാതി. സാൻ ഫാർമ എന്ന കമ്പനിയിൽ നിന്നാണ് കിറ്റ് വാങ്ങിയത്. എന്നാൽ ഇങ്ങനൊരു കമ്പനി ഇല്ലെന്നാണ് വിവരം. ഇത് കൂടാതെ കഴക്കൂട്ടത്തെ പച്ചക്കറി സംഭരണക്കാർ വഴി 12.15 കോടി രൂപയുടെ ഗ്ലൗസ് ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയതിലും അഴിമതിയുണ്ടെന്നാണ് ആരോപണം. എന്നാൽ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ.കെ ശൈലജ പ്രതികരിച്ചിരുന്നു.
Comments