ഹൈദരാബാദ്: 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിലെങ്കിൽ ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി ജയ് ഷാ വ്യക്തമാക്കിയതിന് പിന്നാലെ വിമർശനവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. എന്തുകൊണ്ട് ഇന്ത്യ പാകിസ്താനിൽ പോയി ക്രിക്കറ്റ് കളിക്കുന്നില്ല എന്നാണ് ഒവൈസിയുടെ ചോദ്യം. പാകിസ്താനിൽ പോയി കളിക്കാൻ തയ്യാറല്ല എന്നു പറയുന്നവർ, പാകിസ്താനെതിരെ ഓസ്‌ട്രേലിയയിൽ പോയി കളിക്കാൻ തയ്യാറാകുന്നു. ഇത് എന്തുതരം നിലപാടാണ് എന്നും പാകിസ്താനിൽ പോയി കളിച്ചാൽ എന്ത് പ്രശ്നമെന്നുമാണ് ഒവൈസി ചോദ്യം. മെൽബണിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കാനിരിക്കെയാണ് ഒവൈസിയുടെ പരാമർശം.
പാകിസ്താനിൽ പോയി കളിക്കാൻ തയ്യാറാകാത്തവർ ഓസ്ട്രേലിയയിലും പോയി കളിക്കരുത്. കളി വേണ്ടന്ന് വെച്ചാൽ ടെലിവിഷന് 2000 കോടിയുടെ നഷ്ടമല്ലേ വരികയുള്ളു. ഇന്ത്യയേക്കാൾ പ്രധാനമാണോ കോടികൾ. ഇന്ത്യ-പാക് മത്സരത്തിൽ ആര് ജയിക്കുമെന്ന് തനിക്കറിയില്ല. എന്നാൽ, ഇന്ത്യ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷമിയേയും മുഹമ്മദ് സിറാജിനെയും പോലുള്ള തങ്ങളുടെ കുട്ടികൾ പാകിസ്താനെ പരാജയപ്പെടുത്താൻ പരമാവധി ശ്രമിക്കുമെന്നും ഹൈദരബാദിൽ നടന്ന പൊതുപരിപാടിയിൽ ഒവൈസി പറഞ്ഞു.
ഇന്ത്യ ജയിച്ചാൽ പലർക്കും നെഞ്ചിടിക്കും. ഇന്ത്യ തോറ്റാൽ ആരുടെ തെറ്റാണെന്ന് ചിലർ അന്വേഷിക്കും. ക്രിക്കറ്റ് തോൽക്കുമ്പോൾ മുസ്ലിം കളിക്കാരെ മാത്രമാണ് ആൾക്കാർ വിമർശിക്കുന്നത്. ഞങ്ങളുടെ ഹിജാബിലും താടിയിലും ക്രിക്കറ്റിലും പലർക്കും പ്രശ്‌നമുണ്ട് എന്നും എഐഎംഐഎം നേതാവ് പറഞ്ഞു. 2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിലെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ജയ് ഷാ പറഞ്ഞത്. 2023 ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലായിരിക്കുമെന്നും, പാകിസ്താനിലായിരിക്കില്ലെന്നും ജയ് ഷാ വ്യക്തമാക്കി.
Comments