ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 35ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മദ്ധ്യപ്രദേശിലെ രേവയിൽ ദേശീയപാത 30ലാണ് അപകടമുണ്ടായത്. രാത്രി 11.30ഓടെയായിരുന്നു സംഭവം. ബസ് ഉത്തർപ്രദേശിൽ നിന്നായിരുന്നു വന്നിരുന്നത്. ദീപാവലി ആഘോഷങ്ങൾക്കായി വീട്ടിലേക്ക് പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
ബസിന്റെ കാബിനിൽ ഇപ്പോഴും നാല് പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ തിയോന്താർ സിവിൽ ആശുപത്രിയിലാണ് എത്തിച്ചത്. ഉത്തർപ്രദേശിലെ ജബൽപൂരിൽ നിന്നും പ്രയാഗ്‌രാജ് വഴി മദ്ധ്യപ്രദേശിലെ രേവയിലെത്തുന്ന ബസായിരുന്നു അപകടത്തിൽപ്പെട്ടത്. 15 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു.
Comments