പൂനെ: പതിനഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് വൈദികർക്കെതിരെ കേസ്. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് സംഭവം. പോക്‌സോ പ്രകാരമാണ് കേസെടുത്തത്. ഫാദർ വിൻസെന്റ് പെരേര(56),പൂനെ രൂപത ബിഷപ്പ് തോമസ് ദാബ്രെ (77), ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് (70)എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിന് ശേഷം കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഫാദർ വിൻസെന്റ് പെരേര ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
മറ്റൊരു ലൈംഗികാരോപണക്കേസിൽ ജാമ്യത്തിലറങ്ങിയ സമയത്താണ് ഫാദർ പെരേര കുട്ടിയെ ഉപദ്രവിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ വീട് സന്ദർശിച്ച് ഫാദർ 15 കാരനെ ലൈംഗികമായി പീഡിപ്പിക്കകുകയായിരുന്നു. സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് മറ്റ് രണ്ടുപേർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
പൂനെ രൂപത ബിഷപ്പ് തോമസ് ദാബ്രെയിൽ നിന്ന് സഹായം തേടിയതായും ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസുമായി ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു ”ഞങ്ങളുടെ കുട്ടിക്ക് നീതി ലഭിക്കാൻ പള്ളിയോ പോലീസോ ഞങ്ങളെ രക്ഷിക്കാൻ വന്നില്ല. കേസിലെ മുഖ്യപ്രതിയെ സംരക്ഷിക്കാനാണ് ബിഷപ്പും ആർച്ച് ബിഷപ്പും ശ്രമിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
ഒന്നാം പ്രതിയായ ഫാദർ വിൻസെന്റ് മറ്റൊരു ലൈംഗികാരോപണ കേസിൽ പോക്സോ നിയമപ്രകാരം 18 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾ സെന്റ് പാട്രിക്‌സ് ഹൈസ്‌കൂൾ പ്രിൻസിപ്പലായിരിക്കെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ചതാണ് കേസ്. കുട്ടിയെ അശ്ലീല വീഡിയോകൾ കാണിക്കുകയും മർദ്ദിച്ചുവെന്നുമായിരുന്നു ആരോപണം.
Comments