കൊല്ലം : കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ മർദനത്തിൽ പോലീസുകാർക്ക് കുരുക്ക് മുറുകുന്നു. സൈനികനും സഹോദരനും സ്റ്റേഷനിൽ ക്രൂരമർദനത്തിന് ഇരയായെന്ന് തെളിയിക്കുന്ന ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്തുവന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ കൂടിയായ എസ്ഐ സ്വാതിയുടെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്.
സിഐയും എസ്ഐയും ചേർന്ന് വിഘ്നേഷിനെയും വിഷ്ണുവിനെയും ക്രൂരമർദനത്തിന് ഇരയാക്കിയെന്ന് ഇവരുടെ മൊഴിയിൽ പറയുന്നു. സ്റ്റേഷനിലെ ബഹളം കേട്ടെത്തിയ രണ്ട് ഉദ്യോഗസ്ഥർ സഹോദരങ്ങളെ ബലം പ്രയോഗിച്ച് കീഴടക്കിയെന്നും ചൂരൽ ഉപയോഗിച്ച് തല്ലിയെന്നും മൊഴിയിൽ പറയുന്നുണ്ട്. ഇതോടെ സൈനികനെയും സഹോദരനെയും മർദിച്ചിട്ടില്ലെന്ന പോലീസ് വാദം പൊളിയുകയാണ്.
എംഡിഎംഎ കേസിലെ പ്രതികളെ കാണാൻ അനുവദിക്കാത്തതിനാൽ പ്രതികൾ സ്റ്റേഷനിൽ കയറി അക്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസ് വാദിച്ചത്. എന്നാൽ റെറ്ററായിരുന്ന എഎസ്ഐ പ്രകാശ് ചന്ദ്രൻ മദ്യപിച്ചിട്ടാണ് ജോലി ചെയ്യുന്നതെന്ന പരാതി പറയാനാണ് സഹോദരങ്ങൾ സ്റ്റേഷനിലെത്തിയത് എന്ന് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴിയിൽ പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ സമർപ്പിച്ച റിപ്പോർട്ടാണിത്.
ആക്രമണം നടത്തിയത് സൈനികനും സഹോദരനും ചേർന്നാണെന്ന് വരുത്തിത്തീർക്കാൻ ഉദ്യോഗസ്ഥർ പഠിച്ച പണിയെല്ലാം പയറ്റിനോക്കിയിരുന്നു. പിന്നാലെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടുകയുണ്ടായി. എന്നാൽ വീഡിയോയിൽ സൈനികനെ ആദ്യം മർദിക്കുന്നത് പോലീസ് ആണെന്ന് വ്യക്തമായതോടെ കുരുക്ക് മുറുകുകയാണ്.
Comments