പത്തനംതിട്ട; ഇലന്തൂർ ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി ഷാഫിയുടെ സുഹൃത്തിനെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്യും. ഭഗവൽ സിങ്ങുമായി ഫോണിൽ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്. ഇയാളുടെ സഹായത്തോടെയാണ് ഷാഫി,ഭഗവൽ സിങ്ങിനെയും ലൈലയേയും വലയിലാക്കിയത്.
ഷാഫി കോലഞ്ചരി ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ജയിലിലായ സമയത്ത് ഇയാളാണ് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിൽ നിന്നും ഭഗവൽ സിങ്ങുമായി സംസാരിച്ചത്.ഷാഫിയുമായി ദീർഘകാലത്തെ ബന്ധമുള്ളയാളാണ് സഹായി. ഭഗവൽ സിംഗിനെ കൂടാതെ ലൈലയുമായും ഇയാൾ സംസാരിച്ചു. ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങൾ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ഇതോടെ നരബലിക്കേസിൽ നാലാമതൊരു പ്രതി കൂടി ഉണ്ടാകും. കൃത്യത്തിൽ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും കർമ്മ പദ്ധതി തയ്യാറാക്കുന്നതിൽ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ലോട്ടറി വിൽപ്പനക്കാരായ രണ്ട് സ്ത്രീകളെയാണ് ഭഗവൽ സിംഗ്, ലൈല,മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. പണം വാഗ്ദാനം ചെയ്ത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന വ്യാജനേയാണ് തമിഴ്നാട് സ്വദേശിനി പത്മത്തെയും തൃശ്ശൂർ സ്വദേശി റോസിലിയെയും ആഭിചാരക്കൊല ചെയ്തത്. റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്തംബർ 26 നും കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Comments