തുടർച്ചയായ പരാജയങ്ങൾ, പ്രതിഭയുടെ നിഴൽ പോലും അന്യമായ ഇന്നിംഗ്സുകൾ, വിമർശനങ്ങൾക്ക് മുന്നിൽ പതറാതെ, എന്നാൽ വീഴ്ചകളെ സ്വയം ഉൾക്കൊണ്ട് ഊരിവെച്ച നായകന്റെ കിരീടവും ചെങ്കോലും, വിഷാദ രോഗത്തിന്റെ പിടിയിലാകുമോ എന്ന് സംശയിച്ച രാപകലുകൾ.. ഗ്രഹണ സമയം കഴിഞ്ഞു, മെൽബൺ എന്ന ക്രിക്കറ്റ് തറവാട്ട് മുറ്റത്ത് സൂര്യതേജസ്സോടെ ആ പ്രതിഭ ജ്വലിച്ചുയർന്നു, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരിക്കൽക്കൂടി കളിക്കളത്തിൽ ദൈവദത്തമായ പ്രതിഭയുടെ അഗ്നിസ്പർശം കണ്ടു.. അതെ, അയാൾ മടങ്ങി വന്നിരിക്കുന്നു, ഫോം താത്കാലികമാണെന്നും എന്നാൽ ക്ലാസ് അനശ്വരമാണെന്നുമുള്ള ആപ്തവാക്യം അരക്കിട്ടുറപ്പിക്കുന്ന ഇതിഹാസ തുല്യമായ മടങ്ങി വരവ്..
പരാജയങ്ങൾ പ്രതിഭയുടെ ആത്മാവിൽ ഒരു പോറൽ പോലും ഏൽപ്പിക്കുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു മെൽബണിൽ ചിരവൈരികളായ പാകിസ്താനെതിരെ ഏറ്റവും പ്രതികൂലമായ സാഹചര്യത്തിൽ നിന്നും വിരാട് കോഹ്ലി ഇന്ത്യക്കായി പിടിച്ചെടുത്ത വിജയം. വിരാട് കോഹ്ലി ട്വന്റി 20 മത്സരങ്ങളിൽ നിന്നും വിരമിക്കണമെന്ന് മുറവിളി കൂട്ടിയ വിമർശകർക്കുള്ള മറുപടിയായിരുന്നു, പത്തൊൻപതാം ഓവറിൽ ബാക് ഫൂട്ടിൽ നിന്ന് ഹാരിസ് റൗഫിനെതിരെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ ആ ഷോട്ട്. ക്രിക്കറ്റ് ദൈവം എന്നറിയപ്പെടുന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ വരെ ഏറ്റെടുത്ത പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ ആ സിക്സർ.
.@imVkohli, it was undoubtedly the best innings of your life. It was a treat to watch you play, the six off the back foot in the 19th over against Rauf over long on was spectacular! 😮
Keep it going. 👍 #INDvPAK #T20WorldCup pic.twitter.com/FakWPrStMg— Sachin Tendulkar (@sachin_rt) October 23, 2022
മെൽബണിൽ ഒരു ലക്ഷത്തിനടുത്ത് കാണികൾക്ക് മുന്നിൽ, പാകിസ്താൻ പേസർമാരുടെ തീയുണ്ടകൾക്ക് മുന്നിൽ അടിപതറി ഇന്ത്യൻ മുൻനിരയിലെ മറ്റ് ബാറ്റർമാർ കൂടാരം കയറുമ്പോൾ, ഒരു വശത്ത് അക്ഷോഭ്യനായി അയാൾ നിലയുറപ്പിച്ചു. ഒരു നിമിഷം പോലും തന്റെ ശ്രദ്ധയോ ആത്മവിശ്വാസമോ താഴാതെ നോക്കിയ അയാൾ, പതിയെ പതിയെ റൺസ് കണ്ടെത്താൻ തുടങ്ങി. മത്സരത്തിൽ പാകിസ്താന്റെ സാദ്ധ്യതകൾ 85 ശതമാനമെന്ന് നിരൂപകർ വിലയിരുത്തിയ ആ ഘട്ടത്തിൽ നിന്ന്, 7 ഓവറുകൾക്കുള്ളിൽ 4 വിക്കറ്റുകൾ നഷ്ടമായ ആ പ്രതിസന്ധി ഘട്ടത്തിൽ നിന്ന്, മറുവശത്ത് നിന്ന ഹർദ്ദിക് പാണ്ഡ്യയെ കൂട്ടു പിടിച്ച് അയാൾ തന്റെ തേരോട്ടം ആരംഭിക്കുകയായിരുന്നു.
നിലയുറപ്പിച്ച ശേഷം പതിയെ മത്സരത്തിൽ പിടിമുറുക്കിയ കോഹ്ലി, ആക്രമണം ആരംഭിക്കുന്നതിന്റെ സൂചനകൾ കാട്ടി തുടങ്ങിയപ്പോൾ തന്നെ, പാകിസ്താൻ ക്യാപ്ടൻ ബാബർ അസം തന്റെ ആവനാഴിയിലെ ഏറ്റവും ശക്തമായ അസ്ത്രം പുറത്തെടുത്തു. എന്നാൽ, ഷഹീൻ ഷാ അഫ്രീദി എന്ന ലോകോത്തര പേസ് ബൗളറെ, തന്റെ അനിതര സാധാരണമായ സ്ട്രോക് പ്ലേ കൊണ്ട്, വെറും സാധാരണക്കാരനായ ബൗളറാക്കി കോഹ്ലി മെരുക്കുന്നതാണ് പിന്നീട് മെൽബൺ കണ്ടത്. അവിടം മുതൽ, ഇന്ത്യൻ ആരാധകർ മനസ്സിൽ ഈ മന്ത്രം ഉരുവിടാൻ തുടങ്ങി; ‘ഇത് കോഹ്ലിയാണ്.. ചേസിംഗ് ആവേശമാക്കിയ, സമകാലിക ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹനായ ആ വിരാട് കോഹ്ലി.. അയാൾ മടങ്ങി വന്നിരിക്കുന്നു. നിർത്തിയിടത്ത് നിന്നും അയാൾ തുടങ്ങിയിരിക്കുന്നു.
Yaayyyy…Happyyy Deepawali
What an amazing game.High on emotions, but this is
probably the most brilliant T20 Innings i have ever seen, take a bow Virat Kohli . Chak De India #IndvsPak pic.twitter.com/3TwVbYscpa— Virender Sehwag (@virendersehwag) October 23, 2022
‘എങ്ങനെ അത് സാധിച്ചുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല, ഞാൻ അവസാനിച്ചിട്ടില്ല എന്ന് മാത്രം എനിക്ക് ബോദ്ധ്യമായി.‘ ഇന്നത്തെ പ്രകടനത്തെ കുറിച്ച് മത്സരശേഷം കമന്റേറ്റർമാർ ചോദിച്ചപ്പോൾ വിരാട് കോഹ്ലി പറഞ്ഞ മറുപടിയായിരുന്നു ഇത്. അത് എപ്പോഴും അങ്ങനെയാണ് വിരാട്, ഇതിഹാസങ്ങൾ രചിക്കപ്പെടുമ്പോൾ സ്വയം തിരിച്ചറിയാനാകാതെ പോകും. കാലവും ചരിത്രവുമാണ് പിന്നീട് ഇതിഹാസത്തെ അടയാളപ്പെടുത്തുന്നത്.
നിങ്ങൾ എന്താണെന്ന് തിരിച്ചറിയാതെ നിങ്ങൾ കളി തുടരുക. ലോക ക്രിക്കറ്റിന്റെ ഭാഗധേയം മാറ്റിമറിക്കാനുള്ള ഊർജ്ജമാണ് നിങ്ങളിൽ സന്നിവേശിച്ചിരിക്കുന്നത്. ക്രീസിൽ കാവ്യാത്മകമായ പാദചലനങ്ങളോടെ നടനം തുടരുക. ക്ലാസിക് കവർ ഡ്രൈവുകളും ഫ്ലിക്കുകളും ഇനിയും ആ ബാറ്റിൽ നിന്നും അനുസ്യൂതം പ്രവഹിക്കട്ടെ. സിംഗിളുകൾ ഡബിളുകളാക്കുകയും ഡബിളുകൾ ട്രിപ്പിളുകളാക്കുകയും ചെയ്യുന്ന ആ ഗതിവേഗം തുടരുക. എതിരാളികളുടെ ആത്മവിശ്വാസത്തിലേക്ക് ചീറ്റപ്പുലിയെ പോലെ ആക്രോശിക്കുന്ന ആ പോരാട്ട വീര്യം തുടരുക. സമകാലിക ക്രിക്കറ്റിന്റെ പര്യായം എന്ന വിശേഷണം കാത്ത് സൂക്ഷിക്കുക.
Comments