ലഡാക്ക്: സൈനികർക്കൊപ്പം ദീപാവലിയാഘോഷിക്കാൻ കാർഗിലിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരത പൂർണമായും അവസാനിച്ചുവെന്നതിന്റെ ആഘോഷമാണ് ദീപാവലിയെന്നും ഒരിക്കൽ കാർഗിൽ അത് തെളിയിച്ചുവെന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. ”നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അങ്ങനെ തന്നെയാണ്. കാർഗിലിലെ ധീര ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിയുകയെന്നത് ഭാഗ്യം കൂടിയാണ്.” പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയുടെ നെടുംതൂണാണ് സൈനികർ. വിജയഭൂമിയായ ഈ കാർഗിലിൽ നിന്നുകൊണ്ട് ഭാരത്തിലെ ഓരോ പൗരന്മാർക്കും ലോകത്തിന് മുഴുവനും ദീപാവലി ആശംസകൾ നേരുകയാണ്. കാർഗിലിൽ വിജയത്തിന്റെ പതാക ഉയർത്താത്ത ഒരു യുദ്ധവും പാകിസ്താനുമായി ഉണ്ടായിട്ടില്ല. ദീപാവലിയുടെ അർത്ഥം ഭീകരതയുടെ അന്ത്യമെന്നാണ്. അത് സാധ്യമാക്കിയ ഇടമാണ് കാർഗിലെന്നും നരേന്ദ്രമോദി പറഞ്ഞു. കാർഗിലിൽ നമ്മുടെ സൈന്യം ഭീകരതയെ തകർത്തെറിഞ്ഞു. അതിന് സാക്ഷിയാകാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായി സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ജമ്മുകശ്മീരിലെ നൗഷേരയിൽ പ്രധാനമന്ത്രി എത്തിയിരുന്നു. അവർക്കൊപ്പം ദീപങ്ങൾ കത്തിക്കുകയും, പടക്കം പൊട്ടിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. 2020ൽ ജയ്‌സൽമീറിലും 2019ൽ രജൗരിയിലെ സൈനികർക്കൊപ്പവുമായിരുന്നു മോദി. 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതലാണ് രാജ്യത്തിന്റെ വിവിധ അതിർത്തികളിലെത്തി ഇന്ത്യൻ സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ മോദി ആരംഭിച്ചത്. ആദ്യ വർഷം സിയാച്ചിനിലെ സൈനികരോടൊപ്പമായിരുന്നു അദ്ദേഹം.
രാജ്യമെമ്പാടുമുള്ള ജനങ്ങൾ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുമ്പോൾ, ഉറ്റവരെ വിട്ടകന്ന് ദീപാവലി ദിനത്തിൽ അതിർത്തിയിൽ നിലകൊള്ളുന്ന സൈനികർക്ക് ആദരവ് കൂടിയായിട്ടാണ് അദ്ദേഹം ഇതുചെയ്യുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ സൈനികർക്കൊപ്പം പങ്കുചേരുകയാണ് പ്രധാനമന്ത്രി.
Comments