ഇടുക്കി: മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ വീണ്ടും വിമർശനവുമായി എം.എം.മണി. യോഗ്യതയില്ലാത്തത് കൊണ്ടാണ് എസ്.രാജേന്ദ്രനെ പുറത്താക്കിയത്. പുറത്താക്കാന്‍ സെക്രട്ടേറിയറ്റ് അംഗം എന്ന നിലയില്‍ താൻ മുന്‍കൈയെടുത്തിട്ടുണ്ടെന്ന് എം.എം.മണി പറഞ്ഞു. തന്നെ പുറത്താക്കാൻ നേതൃത്വം കൊടുത്തത് എം.എം മണിയാണെന്നും തനിക്കെതിരെയുണ്ടായ തെമ്മാടി പ്രയോഗം അതിരുകടന്നുവെന്നും എസ്. രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് മണിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ രാജേന്ദ്രനെ മോശമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് എം.എം.മണി.
‘താൻ ഉള്ള പാർട്ടിയിൽ രാജേന്ദ്രൻ ഉണ്ടാവില്ല എന്നാണ് പറഞ്ഞത്. അല്ലേലും എന്റെ പാർട്ടിയിൽ കൂടാൻ അവന് യോഗ്യത ഇല്ല. അതുകൊണ്ടാണ് അവനെ ഞങ്ങൾ പുറത്താക്കിയത്. അവനെ പോലുള്ളവർ ഈ പാർട്ടിക്കുള്ളിൽ ഇരുന്നാൽ ശരിയാവില്ല. എവിടെയൊക്കയുണ്ടോ അവിടുന്നൊക്കെ പുറത്താക്കണമെന്നാണ് തന്റെ ആഗ്രഹം’ എന്ന് രാജേന്ദ്രനെ കടന്നാക്രമിച്ചു കൊണ്ട് എം.എം.മണി പരിഹസിച്ചു.
‘ഒരുപാട് ആളുകൾ ത്യാഗം ചെയ്താണ് കമ്യൂണിസ്റ്റ് പാർട്ടി വളർത്തിയത്. പതിനായിരങ്ങൾ ജീവൻ കൊടുത്ത് വളർത്തിയെടുത്ത പാർട്ടിയാണ് ഇത്. എംഎം മണി തൂറി വാരിയ പണി കാണിച്ചാൽ എംഎം മണിയെയും പുറത്താക്കണം. രാജേന്ദ്രനെ പോലുള്ള ഒരുത്തന് ഇരിക്കാൻ പറ്റുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. എസ്.രാജേന്ദ്രനെ പുറത്താക്കാൻ ഞാൻ മുൻ കൈ എടുത്തിട്ടുണ്ട്. ഞാൻ വെറുതെ ഇരിക്കില്ല. പാർട്ടി വെടി വയ്‌ക്കണമെന്ന് പറഞ്ഞാൽ ഞാൻ വെടിയും വയ്‌ക്കും’ എന്ന് എം.എം മണി പറഞ്ഞു.
Comments