പത്താൻകോട്ട്: മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും ദീപങ്ങൾ അലങ്കരിച്ചും രാജ്യമെങ്ങും ദീപാവലി ആഘോഷിച്ചിരിക്കുകയാണ്. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുൾപ്പെടെ വിവിധ തരത്തിൽ ദീപാവലിയാഘോഷങ്ങളുടെ ഭാഗമായി. ഇത്തവണ കാർഗിലിൽ സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലിയാഘോഷം. പത്താൻകോട്ടിൽ ബിഎസ്എഫ് ജവാന്മാരും കെങ്കേമമായാണ് ഇത്തവണ ദീപാവലിയാഘോഷിച്ചത്. ദീപാവലി ദിനത്തിൽ അവർക്ക് മധുരം നൽകാൻ എത്തിയത് വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
ഷാഹിദ് സൈനിക സുരക്ഷാ പരിഷദിന്റെ അംഗങ്ങളും സൈനികരുടെ കുടുംബങ്ങൾക്കൊപ്പം എത്തിയിരുന്നു. മധുരപലഹാരങ്ങൾ പങ്കുവെച്ചും പടക്കം പൊട്ടിച്ചും അവർ ബിഎസ്എഫ് ജവാന്മാരോടൊപ്പം ദീപാവലി ആഘോഷിച്ചു. ദീപാവലി എത്തുമ്പോൾ ഓരോ സൈനികന്റെയും മനസിലൂടെ കടന്നുപോകുന്ന ചിന്തകൾ എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാം, രാജ്യം മുഴുവൻ കുടുംബത്തോടൊപ്പം ദീപാവലി ദിനത്തിൽ ചിലവിടുമ്പോഴും രാജ്യസുരക്ഷയ്‌ക്കായി നിലകൊള്ളാൻ നിയോഗിക്കപ്പെട്ടവരാണ് ഓരോ സൈനികനും. ഈ വേളയിൽ കുടുംബത്തെ കാണാനും അവരോടൊപ്പം ചിലവഴിക്കാനുമുള്ള അവരുടെ ആഗ്രഹത്തെ മനസിലാക്കികൊണ്ടാണ് ഇന്നേ ദിവസം പത്താൻകോട്ടിലെത്തിയതെന്ന് ഷാഹിദ് സൈനിക സുരക്ഷാ പരിഷദ് അംഗമായ രവീന്ദ്ര വിക്കി പ്രതികരിച്ചു.
ഇവിടെ നിൽക്കുന്ന ഓരോ ജവാനെയും മകനായി കണ്ടുകൊണ്ട് ദീപാവലി ആഘോഷിക്കാനെത്തിയ സൈനിക കുടുംബങ്ങൾക്ക് ഏറെ നന്ദിയുണ്ടെന്നായിരുന്നു ബിഎസ്എഫിന്റെ പ്രതികരണം. അഖ്‌നൂർ നിയന്ത്രണ രേഖയിൽ കാവൽ നിൽക്കുന്ന സൈനികരും ഇത്തവണ വിളക്കുകൾ തെളിയിച്ച് ദീപാവലി ആഘോഷിച്ചിരുന്നു.
Comments