ന്യൂഡൽഹി: രണ്ടര മണിക്കൂറോളം വാട്‌സ്ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടതിന് പിന്നാലെ റിപ്പോർട്ട് തേടി കേന്ദ്രം. ഐടി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് മെറ്റാ ഇന്ത്യയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സം നേരിട്ടതിനെ തുടർന്നാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണം നടന്നിട്ടുണ്ടൊയെന്നും കേന്ദ്രം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വാട്‌സ്ആപ്പ് ഉപഭാേക്താക്കളോട് ക്ഷമ പറഞ്ഞിട്ടുണ്ട്.
നിയമപ്രകാരം റിപ്പോർട്ട് സമർപ്പിക്കാൻ ഐടി മന്ത്രാലയം വാട്‌സ്ആപ്പിനോട് നിർദേശിച്ചിരുന്നു. ഇപ്പോൾ വാട്‌സ്ആപ്പിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ട സാഹചര്യത്തിൽ സൈബർ ലംഘനം നടന്നിട്ടുണ്ടെങ്കിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ എമർജൻസി റെസ്പോൺസ് ടീമിനെ (സിഇആർടി) അറിയിക്കേണ്ടത് നിർബന്ധമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്ത് ആദ്യമായാണ് ഇത്രയും ദൈർഘ്യമേറിയ തകരാർ നേരിട്ടത്. ഇന്ത്യ, ഇറ്റലി, തുർക്കി എന്നീ രാജ്യങ്ങളിലും സേവനങ്ങൾ ലഭ്യമായിരുന്നില്ല. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും പ്രവർത്തനം ഏകദേശം രണ്ടരമണിക്കൂറിന് ശേഷമാണ് പുനഃസ്ഥാപിച്ചത്. വ്യക്തിപരമായ സന്ദേശങ്ങൾക്ക് പുറമേ ഗ്രൂപ്പുകളിലും സന്ദേശമയക്കാൻ കഴിഞ്ഞിരുന്നില്ല. വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് വിവരം.
ട്വിറ്ററിൽ #WhatsAppDown എന്ന ഹാഷ്ടാഗ് പ്രചരിച്ചിരുന്നു. പലരും തങ്ങളുടെ സ്വന്തം ഫോണിന്റെ പ്രശ്‌നമാണ് എന്ന് കരുതി പലപ്രാവശ്യം നെറ്റ് കണക്ഷൻ ചെക്ക് ചെയ്തത് അടക്കം രസകരമായ ട്വീറ്റുകൾ വന്നിരുന്നു.
Comments