ന്യൂഡൽഹി : റഷ്യയ്‌ക്കെതിരെ അറ്റകൈ പ്രയോഗത്തിന് രാസായുധവും ആണവായുധവും യുക്രെയ്ൻ ഉപയോഗിക്കാനൊരുങ്ങുവെന്ന ആശങ്കയുമായി റഷ്യ . ഇന്ത്യയെ ഫോണിൽ വിളിച്ച് റഷ്യ സ്ഥിതിഗതിയുടെ ഗൗരവം ബോധ്യപ്പെടുത്തി. വിഷയത്തിൽ ഇന്ത്യ നയതന്ത്ര സമവായത്തിന് ഇടനിലക്കാരാകണെന്ന ആവശ്യം ഉന്നയിച്ചെന്നാണ് റിപ്പോർട്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെയാണ് റഷ്യൻ പ്രതിരോധ മന്ത്രി സെർജീ ഷോയിഗു അടിയന്തിരമായി ഫോണിൽ വിളിച്ചത്. യുക്രെയ്‌നിലെ ഇന്ത്യൻ പൗരന്മാരോട് ഉടൻ രാജ്യം വിടണമെന്ന് ഇന്നലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് റഷ്യ ഇന്ത്യയെ ഫോണിൽ വിളിച്ചത്. യുക്രെയ്‌നിൽ റഷ്യ ആക്രമണം കടുപ്പിക്കാൻ സാദ്ധ്യത യുണ്ടെന്ന് കാണിച്ചാണ് ഇന്ത്യ നിർദ്ദേശം നൽകിയത്. എന്നാൽ തിരികെ റഷ്യയിലേക്ക് യുക്രെയ്ൻ ആക്രമണം നടത്തുന്നുവെന്ന വിചിത്രവാദമാണ് റഷ്യ ഇന്ത്യയുമായി പങ്കുവെച്ചിരിക്കുന്നത്.
ഏറെ നേരം യുദ്ധവുമായി ബന്ധപ്പെട്ട വസ്തുതകളും ആശങ്കകൾ റഷ്യ ഇന്ത്യയുമായി പങ്കുവെച്ചു. രാസായുധപ്രയോഗവും ആണവായുധ പ്രയോഗവും നടത്തുന്നതിലേയ്‌ക്ക് യുക്രെയ്ൻ നീങ്ങുകായാണ്. നാറ്റോയും അമേരിക്കയും അതിനായി പ്രരിപ്പിക്കുന്നുവെന്ന ആശങ്കയാണ് റഷ്യ പങ്കുവെച്ചത്. ഇന്ത്യ യുദ്ധരംഗത്ത് അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്.
ആണവായുധം എന്നത് ഒരു യുദ്ധത്തേയും നല്ല പരിസമാപ്തിയിലേയ്‌ക്ക് എത്തിക്കില്ലെന്ന നിലപാട് ഇന്ത്യ തുറന്നുപറഞ്ഞിരിക്കുകയാണ്. ലോകവിനാശകാരികളായ ആയുധങ്ങൾ ഒരു രാജ്യവും പുറത്തെടുക്കരുതെന്ന നയത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞതായാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.
അന്താരാഷ്‌ട്ര തലത്തിൽ റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധമാണ് ഏർപ്പെടുത്തി യിരിക്കുന്നത്. ചൈനയും ഇന്ത്യയുമാണ് ഉപരോധത്തെ മാനിക്കാതെ റഷ്യയുമായി നിരന്തരം ഇടപെടുന്നത്. ഇതിനിടെ ഇന്ത്യയുമായി പ്രതിരോധ രംഗത്തെ കരാറുകളിൽ ശക്തമായ സഹകരണം ഉറപ്പുവരുത്തിയാണ് റഷ്യ നീങ്ങുന്നത്. വാണിജ്യരംഗത്തും എക്കാലത്തേതിലും മികച്ച സഹകരണാണ് ഉണ്ടായിരിക്കുന്നത്. എല്ലാ രംഗത്തും സഹകരണം ഉറപ്പാക്കിയാണ് സെർജി ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
Comments