പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലിയാണ് അറസ്റ്റിലായത്.
ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമീർ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. കേസിലെ 37-ാം പ്രതി ബഷീറിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പാലക്കാട് വെണ്ണക്കര സ്വദേശിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്.
ഏപ്രിൽ 16 നായിരുന്നു ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലായി ആറ് പേർ എത്തുകയും അതിൽ മൂന്ന് പേർ കടയിൽ കയറി ശ്രീനിവാസനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ശ്രീനിവാസന്റെ തലയിൽ മാത്രം മൂന്ന് വെട്ടേറ്റിരുന്നു. ശരീരത്തിൽ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്.
Comments