ന്യൂഡൽഹി: കോയമ്പത്തൂർ സ്‌ഫോടനക്കേസ് ഇനി ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. തമിഴ്‌നാട് സർക്കാർ ശുപാർശ നൽകിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഉടൻ തന്നെ ഏറ്റെടുക്കുമെന്ന് എൻഐഎ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇത് സംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് നൽകിയത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ചാവേർ ആണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ പുറത്തുവന്നതോടെ കേസിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ നീക്കം. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ (സിടിസിആർ) വിഭാഗം എൻഐഎ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കി.
ഒക്ടോബർ 23-ന് കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിലായിരുന്നു കാർ സ്‌ഫോടനം നടന്നത്. സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. സംഭവത്തിൽ ആറ് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുബിന്റെ ബന്ധു അഫ്‌സർ ഖാനാണ് ഏറ്റവുമൊടുവിൽ അറസ്റ്റിലായത്. ഖാന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു ലാപ്‌ടോപ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ്. ചാവേറാക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലാപ്‌ടോപ്പിൽ ഉണ്ടെന്നാണ് വിവരം.
ഉക്കടം സ്വദേശികളായ ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് നേരത്തെ കേസിൽ അറസ്റ്റിലായത്. ഇവർ മുബിന്റെ വീട്ടിൽ നിന്ന് സ്ഫോടകവസ്തു കാറിൽ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
Comments