തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ അലൻസിയർ. സമരം നൂറാം ദിവസത്തേയ്‌ക്ക് കടക്കുമ്പോൾ വ്യാപകമായ അക്രമമാണ് സമരക്കാർ നടത്തിയത്. പോലീസ് ബാരിക്കേഡുകൾ മറി കടന്ന് തുറമുഖ നിർമ്മാണ സ്ഥലത്ത് പ്രവേശിച്ച സമരക്കാർ ബാരിക്കേഡുകൾ കടലിലേക്ക് വലിച്ചെറിഞ്ഞു. തുറമുഖ നിർമ്മാണത്തിന് തടസ്സം നിൽക്കരുതെന്നും നിർമ്മാണ സ്ഥലത്ത് പ്രവേശിക്കരുതെന്നുമുള്ള കോടതി ഉത്തരവിനെ മറി കടന്നു കൊണ്ടാണ് സമരക്കാരുടെ അഴിഞ്ഞാട്ടം. ഇതിന് പിന്തുണയുമായാണ് അലൻസിയർ രംഗത്ത് വന്നിരിക്കുന്നത്.
പ്രക്ഷോഭകർക്ക് പിന്തുണയുമായി മുതലപ്പൊഴിയിലാണ് അലൻസിയർ എത്തിയത്. നന്മയുടെ പക്ഷത്ത് നിൽക്കേണ്ട ഇടതുപക്ഷം വിഴിഞ്ഞം സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്ന് നടൻ പറഞ്ഞു. സമരം കണ്ടില്ലെന്ന് നടിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല. നന്മയുടെയും ഹൃദയത്തിന്റെയും പാവങ്ങളുടെയും പക്ഷത്ത് നിൽക്കേണ്ട ഇടതുപക്ഷം ഈ പാവങ്ങൾക്കൊപ്പം നിൽക്കണം. അദാനി ഇവിടെ വരരുത്. വിഴിഞ്ഞം തീരം നമുക്ക് വേണം. പള്ളി വേണ്ട, അച്ചൻമാർ വേണ്ട, കന്യാസ്ത്രീകൾ വേണ്ട. ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം തീരദേശവാസികൾക്കാണ്’ എന്നും അലൻസിയർ പറഞ്ഞു. എന്നാൽ, തങ്ങൾക്ക് തീരവും, പള്ളിയും, അച്ചന്മാരും വേണമെന്ന് പ്രസംഗം തടസ്സപ്പെടുത്തി കൊണ്ട് സമരക്കാർ അലൻസിയറോട് പറഞ്ഞു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം തടഞ്ഞു കൊണ്ടുള്ള പ്രക്ഷോഭത്തിന് മൗനാനുവാദം നൽകുകയാണ് സർക്കാർ. കോടതി ഉത്തരവിനെ മറികടന്നു കൊണ്ടുള്ള സമരത്തെ തടയാൻ സർക്കാർ തയ്യാറാകാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരങ്ങൾക്ക് വിദേശ ധനസഹായം ലഭിക്കുന്നുതായി ആരോപണം ഉയരുന്നുണ്ട്. മത്സ്യ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കണം എന്ന പേരിൽ നടക്കുന്ന സമരം വിഴിഞ്ഞം തുറമുഖം പദ്ധതിയെ പൂർണ്ണമായി ഇല്ലാതാക്കുന്നതിനാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തിയേകുന്ന ഇത്തരം വൻകിട പദ്ധതികൾക്ക് ആണി അടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നു.
Comments