ഹോളിവുഡ് നടി ആഞ്ജലീന ജോളിയെ കളിയാക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്ത് ഇൻസ്റ്റാഗ്രാമിലൂടെ വൈറലായ ഇറാനിയൻ വനിതയുടെ യഥാർത്ഥ മുഖം ഒടുവിൽ വെളിപ്പെട്ടു. മതനിന്ദയും അഴിമതിയും ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഇവർ തടവിൽ നിന്ന് മോചിതയായി പുറത്തുവന്നതോടെയാണ് യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്.
ഇവർ കോസ്‌മെറ്റിക്ക് സർജറിയിലൂടെ രൂപമാറ്റം വരുത്തിയെന്നുള്ള വാദങ്ങൾക്ക് ഇതോടെ വിരാമമായി. ഭയാനകമായ രൂപത്തിലായിരുന്നു ഇറാനിയൻ വനിതയായ സഹർ തബാർ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. മുഖത്തിന് ആഞ്ജലീന ജോളിയുടെ രൂപ സാദൃശ്യവുമുണ്ടായിരുന്നു. 19-കാരിയായ സഹർ തബാറിന്റെ മുഖം സർജറിയിലൂടെ ഇത്തരത്തിൽ രൂപമാറ്റം വരുത്തിയെന്നാണ് ജനങ്ങൾ വിശ്വസിച്ചിരുന്നത്.
ഇതിനിടെ 2019 ഒക്ടോബറിൽ സഹർ തബാറിനെ അറസ്റ്റ് ചെയ്യുകയും 10 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ മാസം ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മഹ്സ അമിനിയെന്ന യുവതിയെ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സഹർ തബാറിന് ഗുണം ചെയ്തു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ തുടർന്ന് 14 മാസത്തെ ജയിൽവാസത്തിന് പിന്നാലെ ഇവർ പുറത്തിറങ്ങി. തുടർന്ന് 21-കാരിയായ സഹർ തബാർ അവരുടെ യഥാർത്ഥ മുഖം ക്യാമറകൾക്ക് മുന്നിൽ കാണിക്കുകയായിരുന്നു.
ഭയപ്പെടുത്തുന്ന ഫോട്ടോകൾ കാരണം സോഷ്യൽ മീഡിയയിൽ ‘സോംബി ആഞ്ജലീന ജോളി’ എന്നാണ് സഹർ തബാർ അറിയപ്പെട്ടിരുന്നത്. ലിപ് പിഗ് മെൻറേഷൻ ഉൾപ്പെടെ ചെറിയ ചില കോസ്മെറ്റിക്ക് സർജറികൾ ചെയ്തിരുന്നതായി യുവതി പറയുന്നു. ബാക്കിയെല്ലാം ഫോട്ടോഷോപ്പും മെയ്‌ക്കപ്പുമാണെന്നും കമ്പ്യൂട്ടർ ഇഫക്റ്റുകൾ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള രൂപത്തിൽ താൻ എത്തിയിരുന്നതെന്നും അവർ വ്യക്തമാക്കി.
പ്രശസ്തയാകാൻ വളരെയധികം ഇഷ്ടമായിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടാൻ വേണ്ടിയായിരുന്നു ഭയാനകമായ മേക്ക് ഓവർ തിരഞ്ഞെടുത്തതെന്നും യഥാർത്ഥ പേര് ഫാത്തിമ ഖിഷ്വന്ദ് എന്നാണെന്നും അവർ വെളിപ്പെടുത്തി. ചെയ്യുമ്പോൾ തമാശയായാണ് കരുതിയത്. എന്നാലിപ്പോൾ വളരെയധികം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടി പറഞ്ഞു.
അവളുടെ മോചനത്തിനായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയിരുന്നത്. അക്കൂട്ടത്തിൽ സാമൂഹ്യ പ്രവർത്ത മസിഹ് അലിനെജാദും ഉണ്ടായിരുന്നു.
”19 വയസ് മാത്രമാണ് സഹർ തബാറിന്റെ പ്രായം. അവളുടെ തമാശക്കളി അവളെ ജയിലിലാക്കി. നിരപരാധിയായ മകളെ മോചിപ്പിക്കാൻ അവരുടെ അമ്മ ദിവസവും കേഴുകയാണ്. പ്രിയപ്പെട്ട ആഞ്ജലീന ജോളി, നിങ്ങളുടെ ശബ്ദം സഹർ തബാറിന്റെ മോചനത്തിന് ആവശ്യമാണ്. ദയവായി സഹായിക്കൂ” എന്നായിരുന്നു മസിഹ് അലിനെജാദ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഒടുവിൽ പുറത്തിറങ്ങിയതോടെ യുവതി യഥാർത്ഥ മുഖം പരസ്യമാക്കുകയായിരുന്നു.
Comments