ശ്രീനഗർ: ശത്രുരാജ്യങ്ങളെ നേരിടാൻ രാജ്യാതിർത്തികളിൽ നിർണായക വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഇന്ത്യ. 75 അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. അതിർത്തി മേഖലകളിൽ ചൈനയുടെയും, പാകിസ്താന്റെയും ഭീഷണി നിലനിൽക്കുന്നതിനിടെയാണ് രാജ്യത്തിന്റെ നിർണായക നീക്കം.
പാലങ്ങൾ, റോഡുകൾ, ഹെലിപാഡുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. ഇതോടെ ഇന്ത്യയ്‌ക്ക് സൈനിക ആയുധ വിന്യാസം കൂടുതൽ എളുപ്പമാകും. 44 പാലങ്ങൾ, 28 റോഡുകൾ, രണ്ട് ഹെലിപാഡുകൾ എന്നിവയുടെ നിർമ്മാണം ആണ് പുതുതായി പൂർത്തീകരിച്ചത്. ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ. പദ്ധതികൾ പൂർത്തീകരിക്കാനായി ഏകദേശം 2,180 കോടി രൂപ ചിലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഘർഷ ബാധിത മേഖലകളിൽ ഉൾപ്പെടെയാണ് വികസന പദ്ധതികൾ ആവിഷ്‌കരിച്ചത്.
44 പാലങ്ങളിൽ 12 എണ്ണം നിർമ്മിച്ചിരിക്കുന്നത് ജമ്മു കശ്മീരിലാണ്. ലഡാക്കിൽ ഏഴ് പാലങ്ങളും, ഹിമാചൽ പ്രദേശിൽ മൂന്ന് പാലങ്ങളുടെ നിർമ്മാണവും പൂർത്തീകരിച്ചു. ഉത്തരാഖണ്ഡ് ആറ്, സിക്കിം രണ്ട്, അരുണാചൽ പ്രദേശ് 13 എന്നിങ്ങനെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പാലങ്ങളുടെ എണ്ണം.
അടുത്തിടെ അതിർത്തി മേഖലകളിൽ ചില നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനുള്ള ശക്തമായ മറുപടിയാണ് അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ ഇന്ത്യ നൽകിയത്. അതിർത്തിയിൽ ഇനിയും കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത വർഷത്തോടെ 272 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
Comments