ഡെറാഡൂൺ: ബ്രിട്ടീഷ് അടിമത്തത്തിന്റെ എല്ലാ ചിഹ്നങ്ങളും സംസ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഇതിനായി നിർദിഷ്ട വകുപ്പുകൾക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന അധിനിവേശ അടയാളങ്ങൾ മായ്‌ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഇത്തരം പ്രതീകങ്ങൾ എവിടെയെല്ലാം നിലകൊള്ളുന്നുണ്ടെന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.
നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്ത് നിലനിൽക്കുന്ന അടിമത്തത്തിന്റെ ചിഹ്നങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമാനമായ രീതി ഉത്തരാഖണ്ഡിലും നടപ്പിലാക്കും. അത്തരം ചിഹ്നങ്ങൾ സംസ്ഥാനത്ത് എവിടെയെല്ലാം നിലകൊള്ളുന്നുവെന്നത് കണ്ടെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കണമെന്നും എത്രയും വേഗം സമർപ്പിക്കണമെന്നുമാണ് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് അധിനിവേശം സൂചിപ്പിക്കുന്ന എല്ലാ പ്രതീകങ്ങളും സംസ്ഥാനത്ത് നിന്ന് സർക്കാരിന്റെ നേതൃത്വത്തിൽ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂഡൽഹിയിലെ പഴയ രാജ്പഥിനെ ‘കർത്തവ്യപഥ്’ എന്ന് കേന്ദ്രസർക്കാർ പുനർനാമകരണം ചെയ്തിരുന്നു. ചരിത്രസ്ഥലങ്ങളുടെ പേരുമാറ്റലിൽ ഈ വർഷം ആദ്യമായി നടന്ന സംഭവമായിരുന്നു രാജ്പഥിന്റെ പുനർനാമകരണം. സമാനമായി ചരിത്രത്തിലിടം പിടിച്ച പല സ്ഥലനാമങ്ങളും ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രതീകങ്ങളാണെങ്കിൽ മാറ്റുമെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
Comments