ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിൽ കേബിൾ പാലം തകർന്നുണ്ടായ അപകടത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ സംഘവിയാണ് ഇക്കാര്യം അറിയിച്ചത്. അപകടം സംഭവിക്കുമ്പോൾ പാലത്തിൽ 150 പേരുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് അപകടമുണ്ടായത്. 15 മിനിറ്റിനുള്ളിൽ തന്നെ സംഭവസ്ഥലത്തേക്ക് അഗ്നിശമന സേനാ ഉദ്യോഗസ്ഥരും കളക്ടറും ജില്ലാ എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ എന്നിവയെത്തിയതായും ഗുജറാത്ത് ആഭ്യന്തര മന്ത്രി പറഞ്ഞു.
നിരവധിയാളുകളെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ അതിവേഗം ലഭ്യമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരം എൻഡിആർഎഫ് സംഘവും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നും ഹർഷ സംഘവി അറിയിച്ചു.
മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരിപാടികളും റദ്ദാക്കി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടസ്ഥലത്തേക്ക് യാത്ര തിരിച്ചുവെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ നേരിട്ടെത്തി ഏകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയെത്തുന്നത്. അപകടത്തിൽ മരിച്ചരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നാണ് ഗുജറാത്ത് സർക്കാരിന്റെ പ്രഖ്യാപനം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്വർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തിലെ മോർബി ജില്ലയിൽ മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലമാണ് തകർന്നത്. വിനോദ സഞ്ചാരികൾ അടക്കമുള്ളവർ പാലത്തിൽ നിൽക്കുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ആറ് മാസമായി പുരോഗമിക്കുകയായിരുന്ന പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അഞ്ച് ദിവസം മുമ്പായിരുന്നു പൂർത്തിയായത്. രണ്ട് കോടി രൂപ മുതൽമുടക്കിയായിരുന്നു നവീകരണം. തുടർന്ന് വീണ്ടും ജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. ഇതിനിടെയാണ് പാലം തകർന്നുവീണത്.
Comments