പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. എട്ട് പേർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് വിചാരണക്കോടതിയിലാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത്.
ആകെ 122 സാക്ഷികളാണ് മധുകൊലക്കേസിലുള്ളത്. അതിൽ 19 വരെയുള്ള സാക്ഷികൾ മജിസ്‌ട്രേറ്റിന് മുന്നിൽ 164 – രഹസ്യമൊഴിയാണ് നൽകിയത്. ഇതിൽ കൂറുമാറിയ എട്ട് പേർക്കെതിരെ നടപടി വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഉണ്ണി, ആനന്ദൻ, ജോളി, മെഹ്‌റുന്നീസ ഉൾപ്പെടെയുള്ള എട്ട് പേർക്കെതിരെയാണ് ഹർജി.
മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകുകയും പിന്നീട് വിസ്താരത്തിനിടെ രഹസ്യമൊഴി നിഷേധിക്കുകയും ചെയ്തവരാണ് സാക്ഷികളായ എട്ട് പേർ. ഇവർക്കെതിരെ കർശന നടപടി വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂഷന്റെ ഹർജി കോടതി പരിഗണിക്കുമെന്നാണ് വിവരം. 122 സാക്ഷികളുള്ള കേസിന്റെ വിസ്താരം ഇപ്പോൾ അവസാനഘട്ടത്തിലാണ്.
Comments