കൊല്ലം: സ്കൂൾ കായികമേളയ്ക്കിടെ ഹാമർ തലയിൽ പതിച്ച് അപകടം. ചവറ ഉപജില്ലാ സ്കൂൾ കായിക മേളയ്ക്കിടെയാണ് അപകടം. മത്സരാർത്ഥിയുടെ അമ്മയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. മൈനാഗപ്പളളി സ്വദേശിനി മജിദയ്ക്കാണ് പരിക്കേറ്റത്. ശാസ്താംകോട്ട ഡിബി കോളജ് മൈതാനത്ത് ഇന്നലെ വൈകീട്ട് ഹാമർ ത്രോ മത്സരത്തിനിടെയാണ് അപകടം സ്ഭവിച്ചത്.
ആറാം ക്ലാസുകാരനായ മകന്റെ ഫുട്ബോൾ മത്സരം കാണാനെത്തിയതായിരുന്നു മജിദ. അഞ്ചുമണിയോടെ ഹയർസെക്കൻഡറി വിഭാഗത്തിലെ മത്സരം ആരംഭിച്ചു. പിന്നാലെ ഹാമർ മജിദയുടെ തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിലാണ്.
അതേസമയം പൂർണ്ണമായും സുരക്ഷ ഒരുക്കാതെയാണ് മത്സരങ്ങൾ നടത്തിയതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.2019 ൽ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടയിൽ ഹാമർ വീണ്് വിദ്യാർത്ഥിയായ അഫീൽ മരിച്ചിരുന്നു. ഇതിന് പിന്നാലെ എല്ലാ കായിക മേളയിലും കൃത്യമായ സുരക്ഷാ മാനദണ്ഡം ഉറപ്പാക്കി വേണം മത്സരം നടത്താനെന്ന് നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് പലയിടത്തും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
Comments