കൊച്ചി : വിഴിഞ്ഞം തുറമുഖം നിർമ്മിക്കാൻ തടസ്സമായതെല്ലാം ഉടൻ നീക്കണമെന്ന് ഹൈക്കോടതി. നിർമ്മാണത്തിന് തടസ്സം നിൽക്കുന്നതെല്ലാം ഒരാഴ്ചയ്‌ക്കകം നീക്കണമെന്നാണ് നിർദ്ദേശം. ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണം സമരക്കാർ തടസ്സപ്പെടുത്തുന്നതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് അനു ശിവറാം നിർണായക ഉത്തരവിറക്കിയത്.
വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. സമരക്കാർ ഇപ്പോഴും അനുനയത്തിന് തയ്യാറായിട്ടില്ല. സമരത്തിന്റെ നൂറാം ദിവസം നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ പോലീസിന്റെ കൈയ്യിലുണ്ട്. നാലായിരത്തോളം പേരാണ് അന്ന് ആക്രമണം നടത്തിയതെന്നും അദാനി ഗ്രൂപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
അതേസമയം വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്നത് ബഹുജന പ്രക്ഷോഭമാണെന്ന് സമരക്കാർ കോടതിയെ അറിയിച്ചു. രണ്ട് മൂന്ന് ദിവസത്തെ സാവകാശം വേണമെന്നും ചർച്ചകളിന്മേൽ തീരുമാനം ഉണ്ടാകുമെന്നുമാണ് സമരക്കാർ കോടതിയിൽ വ്യക്തമാക്കിയത്.
സമരക്കാർ വഴി തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പുനൽകാനാകുമോ എന്ന് കോടതി സമരക്കാരോട് ചോദിച്ചു. തുടർന്ന് വഴി തടയില്ലെന്ന് സമരക്കാർ ഉറപ്പുനൽകി.















