തിരുവനന്തപുരം: പാറശ്ശാല ഷാരോൺേ കൊലക്കേസിൽ ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായതായി അന്വേഷണസംഘം അറിയിച്ചു. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീടിന് പരിസരത്തുള്ള കുളത്തിൽ നിന്നും വിഷക്കുപ്പി കണ്ടെടുത്തു. വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും അന്വേഷണ സംഘം കണ്ടെടുത്തു. കീടനാശിനി കളയാൻ ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു. പോലീസ് സംഘം വീട് സീൽ ചെയ്യുകയും ചെയ്തു.
തെളിവെടുപ്പിന് ശേഷം പ്രതികളെ പാറശ്ശാല സ്റ്റേഷനിലെത്തിച്ചു. ഷാരോൺ വധവുമായി ഗ്രീഷ്മയുടെ അമ്മയ്‌ക്കും അമ്മാവനും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പോലീസ്. തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർത്തിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് പോലീസ് പ്രതി ചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ ഇരുവരും ശ്രമിച്ചുവെന്നാണ് കേസ്.
ഗ്രീഷ്മയും അമ്മ സിന്ധുവും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മ ഒറ്റയ്‌ക്ക് കൊലപാതകം ആസൂത്രണം ചെയ്ത് കൊലപ്പെടുത്തില്ലെന്ന് തുടക്കം മുതൽ ഷാരോൺ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു. ഷാരോണിന്റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
തമിഴ്‌നാട് പരിധിയിൽപ്പെടുന്ന കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലാണ് ഗ്രീഷ്മയുടെ വീട്. ഈ വീട്ടിൽ വെച്ചാണ് ഗൂഢാലോചനയും കൊലപാതക ശ്രമവും നടന്നത്. ഗ്രീഷ്മയുടെയും ഷാരോണിന്റെയും വീടുകൾ രണ്ട് സംസ്ഥാനങ്ങളുടെ പരിധിയിലായതിനാൽ തുടരന്വേഷണത്തിന് നിയമപ്രശ്‌നങ്ങളുണ്ടോയെന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Comments