ന്യൂഡൽഹി: ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു
ഇന്ത്യയുടെ ജലസുരക്ഷ ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ശാസ്ത്രജ്ഞരും,യുവാക്കളും ഇതിനായി പരശ്രമിക്കണമെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.ഇന്ത്യ വാട്ടർ വീക്കിന്റെ ഏഴാമത് പതിപ്പിൽ സംസാരിക്കുകയായിരുന്നു അവർ.
ശുദ്ധജലം എത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സഹകരണം ആവശ്യമാണ്.നമ്മുടെ ഭാവി തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫലപ്രദമായി ജലം സംരക്ഷിക്കേണ്ടതുണ്ട്, സാങ്കേതികവിദ്യ അതിൽ ഒരു പ്രധാന പങ്ക് വഹിക്കും. അതിനാൽ, ശാസ്ത്രജ്ഞരോടും മറ്റും ജലം സംരക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ശ്രമിക്കണമെന്നായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.
സാധാരണക്കാരും കർഷകരും വ്യാവസായികളും കുട്ടികളുമെല്ലാം ജലസംരക്ഷണം എന്നത് ധാർമ്മികതയുടെ ഭാഗമാക്കണം. ജലത്തിന്റെ ദുരുപയോഗത്തെ കുറിച്ച് ബോധവാന്മാരുകകയും മറ്റുള്ളവരെ ബോധവാന്മാരാക്കുകയും വേണം. എങ്കിൽ മാത്രമേ വരും തലമുറയ്ക്ക് മെച്ചപ്പെട്ടതും സുരക്ഷിതമായതുമായ ഒരു നാളെ സമ്മാനിക്കാൻ നമുക്ക് കഴിയൂ എന്ന് ദ്രൗപദി മുർമു വ്യക്തമാക്കി.
വർദ്ധിച്ചുവരുന്ന ജനസംഖ്യ കാരണം, നമ്മുടെ നദികളുടെയും ജലസംഭരണികളുടെയും അവസ്ഥ മോശമാവുകയാണ്’, ഗ്രാമത്തിലെ കുളങ്ങൾ വറ്റിവരളുകയും പ്രാദേശിക നദികൾ പലതും നശിക്കുകയും ചെയ്തു.കൃഷിയിലും വ്യവസായങ്ങളിലും ജലം അമിതമായി ചൂഷണം ചെയ്യപ്പെടുന്നു. ഭൂമിയിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരാറിലാകുന്നു, കാലാവസ്ഥാ രീതികൾ മാറിക്കൊണ്ടിരിക്കുന്നു, കാലം തെറ്റിയെത്തുന്ന മഴ സാധാരണമായിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ജലപരിപാലനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ പ്രശംസനീയമായ നടപടിയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Comments