അഡ്‌ലെയ്ഡ്: വിരാട് കോഹ്ലി വീണ്ടും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 6 വിക്കറ്റിന് 184 റൺസാണ് ഇന്ത്യ നേടിയത്. ടി 20 ലോകകപ്പിൽ സെമി പ്രവേശനത്തിന് ഇന്ത്യക്കും ബംഗ്ലാദേശിനും വിജയം അനിവാര്യമായ മത്സരത്തിൽ എതിരാളികൾക്ക് മേൽ ശക്തമായ വിജയലക്ഷ്യം ഉയർത്താൻ സാധിച്ചത് കോഹ്ലിയുടെ പ്രകടനമാണ്.
ഇന്ത്യക്ക് തുടക്കം തന്നെ ക്യാപ്റ്റൻ രോഹിത്ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. വെറും രണ്ട് റൺ മാത്രമാണ് ക്യാപ്റ്റന് സംഭാവന ചെയ്യാൻ കഴിഞ്ഞത്. എന്നാൽ സമർദ്ദത്തിനിടയിലും അവസരോചിതമായി ബാറ്റ് ചെയ്ത വിരാട് പുറത്താകാതെ അർധ സെഞ്ച്വറി തികച്ചു. 44 പന്തുകളിൽ നിന്ന് 64റൺസാണ് കോഹ്ലി നേടിയത്. ടൂർണ്ണമെന്റിൽ അദ്ദേഹം പുറത്താകാതെ നേടുന്ന മൂന്നാമത്തെ അർധസെഞ്ച്വറിയാണിത്. പാകിസ്താനെതിരെയും നെതർലാന്റ്‌സിനെതിരെയും കോഹ്ലി അപരാജിതനായി അർധസെഞ്ച്വറി തികച്ചിരുന്നു.
ഫോമില്ലായ്മ മൂലം വിമർശനം നേരിടുന്ന ഓപ്പണർ കെ എൽ രാഹുൽ പതിവിന് വിപരീതമായി മികച്ച കളി പുറത്തെടുത്തു. 32 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്‌സറുകളുടെയും മൂന്ന് ബൗണ്ടറികളുടെയും സഹായത്തോടെ 50 റൺസ് നേടി. തുടർന്ന് വന്ന സൂര്യകുമാർ യാദവും ആഞ്ഞടിച്ചു സ്‌കോർബോർഡ് വേഗത്തിൽ ചലിപ്പിച്ചു. 16 പന്തുകളിൽ നിന്ന് 30 റൺസാണ് യാദവിന്റെ സംഭാവന. ഹാർദിക് പാണ്ഡ്യ(5), അക്ഷർ പട്ടേൽ(7), ദിനേശ് കാർത്തിക്(7), രവിചന്ദ്ര അശ്വിൻ(13*) എന്നിങ്ങനെയായിരുന്നു മറ്റുളളവരുടെ പ്രകടനം.
Comments