ലക്‌നൗ : മോഷ്ടിച്ച ആഭരണങ്ങൾ അതിന്റെ ഉടമയ്‌ക്ക് കൊറിയർ അയച്ചുകൊടുത്ത് ”നല്ലവനായ” കള്ളൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അഞ്ച് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് കള്ളൻ തിരികെ കൊടുത്തത്.
ഇത് കേൾക്കുമ്പോൾ നാം കരുതും മോഷ്ടിച്ച എല്ലാ വസ്തുക്കളും ഇവർ തിരികെ നൽകിയെന്ന്. എന്നാൽ തെറ്റി, ഏകദേശം 20 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് കളളൻ മോഷ്ടിച്ചത്. ഇതിൽ അഞ്ച് ലക്ഷത്തിന്റെ സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ തിരികെ നൽകുകയായിരുന്നു.
ദീപാവലി ആഘോഷിക്കാനായി ജന്മനാട്ടിലേക്ക് പോയതായിരുന്നു കുടുംബം. 27- ാം തീയ്യതി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് വീട്ടുടമസ്ഥയായ പ്രീതി സിരോഹി പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രീതി സിരോഹിക്ക് ഒരു കൊറിയർ വന്നത്. അത് തുറന്നുനോക്കിയ ഇവർ ഞെട്ടിപ്പോയി. തന്റെ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണമായിരുന്നു അത്.
ഒക്ടോബർ 31 നാണ് വീട്ടിലേക്ക് കൊറിയർ വന്നത്. രാജ്ദീപ് ജ്വല്ലേഴ്‌സ്, സറാഫ ബസാർ, ഹാപൂർ എന്ന വിലാസത്തിൽ നിന്നാണ് ഇതെത്തിയത് എന്ന് വീട്ടുകാർ പറഞ്ഞു. തുടർന്ന് പോലീസ് എത്തി അന്വേഷിച്ചെങ്കിലും അത് തെറ്റായ വിലാസമായിരുന്നു. ഓഫീസിൽ കൊടുത്തിരുന്ന ഫോൺ നമ്പറും വ്യാജമായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments