ജയ്പൂർ: കുറഞ്ഞ വിലയിൽ ഭക്ഷണം വിതരണം ചെയ്യുന്ന രാജസ്ഥാൻ സർക്കാരിന്റെ ഇന്ദിര റസോയ് യോജന പദ്ധതിക്കെതിരെ രൂക്ഷ വിമർശനം. പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് ഭക്ഷണം വിതണം ചെയ്യുന്ന പാത്രങ്ങൾ കയ്യടക്കി പന്നിക്കൂട്ടം ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ഭാരത്പൂരിലെ എംഎസ്ജെ കോളേജിന് മുമ്പിലാണ് വീഡിയോയ്‌ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ഭക്ഷണം വിളമ്പാനായി പുറത്ത് വെച്ചിരിക്കുന്ന പാത്രങ്ങൾ പന്നിക്കൂട്ടം നക്കിത്തുടയ്‌ക്കുന്നതും വൃത്തിക്കേടാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
എട്ട് രൂപയ്‌ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയാണിത്. 100 രൂപ കോടി ചിലവിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 25 അടുക്കളകൾ നിലവിലുണ്ട്. ഇതിൽ എംഎസ്‌ജെ കോളേജിന് മുമ്പിലുള്ള അടുക്കള നടത്തിവരുന്നത് മദർ തെരേസ എന്ന സ്ഥാപനമാണ്. വീഡിയോ വൈറലായി സംഭവം വിവാദമായതോടെ സർക്കാർ കുറഞ്ഞ വിലയ്‌ക്ക് ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് വൃത്തിഹീനമായ ഭക്ഷണമാണെന്ന വിമർശനമുയർന്നു. ഇതോടെ പ്രസ്തുത അടുക്കള പൂട്ടുകയും കരാർ എടുത്ത സ്ഥാപനത്തിന് നോട്ടീസ് നൽകുകയും ചെയ്തു. ഭാരത്പൂർ മുനിസിപ്പൽ കോർപ്പറേഷനാണ് നടപടി സ്വീകരിച്ചത്.
Comments