കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിൽ നിർണായക തെളിവുകൾ വീണ്ടെടുക്കാനൊരുങ്ങി അന്വേഷണ സംഘം. ആഭിചാര ക്രിയയുടെ ഭാഗമായി അതിക്രൂരമായി കൊലപ്പെടുത്തിയ കാലടി സ്വദേശിനി റോസ്ലിയുടെ കട്ടിലിൽ കിടത്തിയ ചിത്രം താൻ പകർത്തിയതായി ലൈല പോലീസിന് മൊഴി നൽകിയിരുന്നു. നഗ്നയാക്കി, കൈയ്യും കാലും കെട്ടിയിട്ട നിലയിലുള്ള ചിത്രമാണ് പകർത്തിയത്. എന്നാൽ ഇത് പിന്നീട് ലൈല ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രം കേസിൽ നിർണായക തെളിവായി മാറുമെന്നാണ് സൂചന. ലൈലയുടെ ഫോണിൽ നിന്ന് ചിത്രം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളും പോലീസ് ആരംഭിച്ചുകഴിഞ്ഞു.
നിലവിൽ കുറ്റം ചെയ്‌തെന്ന് തെളിയിക്കാൻ പ്രതികളുടെ മൊഴി മാത്രമാണ് ഉള്ളത്. മറ്റെല്ലാം സാഹചര്യ തെളിവുകളാണ്. ഈ സാഹചര്യത്തിലാണ് കൊലയ്‌ക്ക് മുമ്പേ റോസ്ലിയുടെ ചിത്രം പകർത്തിയെന്ന ലൈലയുടെ മൊഴി നിർണായകമാകുന്നത്.
ചിത്രം വീണ്ടെടുക്കുന്നതിനായി ലൈലയുടെ മൊബൈൽ ഫോണുകൾ പരിശോധനയ്‌ക്ക് നൽകിയിരിക്കുകയാണ്. ഇത് നടക്കുന്ന സമയത്ത് ലൈല രണ്ട് ഫോണുകൾ ഉപയോഗിച്ചിരുന്നതായാണ് വിവരം. ഈ രണ്ട് ഫോണുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. രണ്ടാം പ്രതിയും ലൈലയുടെ ഭർത്താവുമായ ഭഗവൽ സിംഗ് സ്മാർട്ട് ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
അതേസമയം കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. തനിക്കെതിരായ കുറ്റങ്ങൾ പോലീസ് കെട്ടിച്ചമച്ചതാണെന്നും ലൈല പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് ആയിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.
Comments