ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധത്തിന് ഒരുകാലത്തും ഇടിവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്ന സർവേയുമായി ബുദ്ധിജീവി സംഘടന. 1947ൽ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതു മുതൽ എക്കാലവും റഷ്യ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണെന്നതാണ് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സർവേ പറയുന്നത്. രാജ്യമൊട്ടാകെ നടത്തിയ വിശകലന റിപ്പോർട്ടാണ് ഒആർഎഫ് പുറത്തുവിട്ടത്. മോസ്‌കോ-ഇന്ത്യ ബന്ധം ശക്തമെന്ന് 43 ശതമാനം പേർ അംഗീകരിച്ചപ്പോൾ 27 ശതമാനമാണ് സംശയം പ്രകടിപ്പിച്ചത്.
ദേശീയ തലത്തിലാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കരുത്തിനെക്കുറിച്ച വ്യത്യസ്ത മേഖലകളിലുള്ളവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. 19 നഗരങ്ങളിലായി 5000 പേരെയാണ് സർവേയുടെ ഭാഗമായി സംഘടന കണ്ടത്.ഇന്ത്യയുടെ വിദേശകാര്യ നയം എക്കാലത്തേതിൽ നിന്നും മികച്ചതും വ്യക്തവും ശക്തവുമാണെന്ന് സർവേയിൽ പങ്കെടുത്ത എല്ലാ യുവാക്കളും സമ്മതിക്കുന്നു.
ഇന്ത്യയുടെ അന്താരാഷ്‌ട്ര മാനവും സാന്നിദ്ധ്യവും സുവ്യക്തമാണ്. നിലവിൽ പ്രതിരോധ വാണിജ്യ പങ്കാളിത്തത്തിൽ ലോകശക്തിയെന്ന നിലയിൽ ഏറെ വിശ്വസിക്കാവുന്ന രാജ്യം റഷ്യ തന്നെയാണെന്ന് 43 ശതമാനം പേരും സമ്മതിക്കുന്നു. ഇതിൽ ഭൂരിഭാഗവും യുവാക്കളാണെന്നതും ശ്രദ്ധേയമാണ്.
ലോകം ഉപരോധം കൊണ്ടുവന്നിട്ടും റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ കാണിച്ച ധൈര്യം അത് ഏവരും എടുത്തുപറഞ്ഞു. ആഗോള തലത്തിലെ വൈര്യങ്ങളോട് ഇന്ത്യയ്‌ക്ക് താൽപ്പര്യമില്ലെന്നത് തെളിയിക്കുക മാത്രമല്ല തുറന്നുപറയാനും ഇന്ത്യയ്‌ക്കായെന്നും സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. 2021നേക്കാൾ ഇന്ത്യയുടെ വിദേശ നയം ശക്തിപ്പെട്ടെന്നാണ് യുവാക്കളുടെ വിശകലനം.
റഷ്യയ്‌ക്കെതിരായ ഉപരോധത്തിൽ ഒരു പക്ഷവും പിടിക്കാത്ത ഇന്ത്യയുടെ സമീപനത്തെ എല്ലാവരും ഒരേ സ്വരത്തിലാണ് പിന്തുണച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം ഏകപക്ഷീയമല്ലെന്നും നാറ്റോയ്‌ക്കും അമേരിക്കയ്‌ക്കും യുദ്ധം നടക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹമെന്ന അന്താരാഷ്‌ട്ര കുതന്ത്രങ്ങളും സർവേയിൽ പങ്കെടുത്തവർക്ക് ബോദ്ധ്യമുണ്ടെന്നും ഫലം തെളിയിക്കുന്നു.
Comments