ഷിംല: നവംബർ 2-ന് ഹിമാചൽ പ്രദേശിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ ഒരു കാഴ്ചയ്ക്കാണ് ജനങ്ങൾ സാക്ഷ്യം വഹിച്ചത്. പ്രായം നൂറ് കടന്നിട്ടും പതിനെട്ടിന്റെ പ്രസരിപ്പോടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ഒരു വോട്ടറെ കണ്ടാണ് പോളിംഗ് ബൂത്തിലുണ്ടായിരുന്ന പലരും ഞെട്ടിയത്. 106 വയസ്സുള്ള ശ്യാം ശരൺ നേഗിയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഇത് 34-ാം തവണയാണ് ശ്യാം ശരൺ നേഗി തന്റെ വോട്ടവകാശം വിനിയോഗിക്കുന്നത്. പ്രായാധിക്യത്തിലും തന്റെ വോട്ടവകാശം വിനിയോഗിക്കാനെത്തിയ നേഗിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. ഇന്ത്യയിലെ പ്രായം കൂടിയ വോട്ടർമാരിൽ ഒരാളാണ് ശ്യാം ശരൺ നേഗിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
കൽപ്പയിൽ തപാൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തിയ നേഗി, സംസ്ഥാനത്ത് തപാൽ ബാലറ്റിലൂടെ വോട്ടവകാശം വിനിയോഗിച്ച 5,093 പേരിൽ ഒരാളാണ്. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ യുവാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ കാഴ്ച അഭിനന്ദനം അർഹിക്കുന്നതാണെന്നും തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും യുവ വോട്ടർമാർക്ക് ഇത് പ്രചോദനമാകുമെന്നും ശ്യാം ശരൺ നേഗിയെ പ്രശംസിച്ചു കൊണ്ട് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
1917-ൽ ജനിച്ച ശ്യാം ശരൺ നാട്ടിലെ അദ്ധ്യാപകനായിരുന്നു. 1951 മുതൽ എല്ലാ ലോക്സഭാ, വിധാൻ സഭ, മുനിസിപ്പൽ ഉൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ട്. 2014-ൽ ശ്യാം ശരൺ നേഗിയെ സംസ്ഥാന തിരഞ്ഞെടുപ്പ് ഐക്കണാക്കി. രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താൻ ഓരോ പൗരനും വോട്ട് ചെയ്യണമെന്നും, യുവ വോട്ടർമാർ തങ്ങളുടെ കടമ നിർവ്വഹിച്ച് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ സംഭാവന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിൽ 80 വയസ്സിന് മുകളിലുള്ള 1,22,093 വോട്ടർമാരുണ്ട്, അതിൽ 1,190 പേർ 100 വയസ്സിന് മുകളിലുള്ളവരാണ്.
Comments