ബെംഗളൂരു: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം ‘കാന്താര’ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. ഭാഷയുടെ അതിർത്തികൾ ഭേദിച്ച് ജനഹൃദയങ്ങളിൽ കുടിയേറുകയാണ് ഈ അത്ഭുത ചിത്രം. സിനിമയെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നിട്ടുള്ളത്. ചിത്രത്തിന്റെ സംവിധാനവും ആശയവും കഥാപാത്രങ്ങളും അഭിനയവും ഛായാഗ്രഹണവും സംഗീതവുമെല്ലാം വാനോളം പ്രശംസിക്കപ്പെടുന്നു. ഇപ്പോൾ, കാന്താരയെ പ്രശംസിച്ചും വ്യവസായികളോടും നിക്ഷേപകരോടും ചിത്രത്തിന്റെ വിജയം മാതൃകയാക്കാനും പറയുകയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ബെംഗളൂരുവിൽ ആരംഭിച്ച ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ (ജിഐഎം) സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കർണാടകയിലെ തദ്ദേശീയ കലാരൂപങ്ങളും സംസ്‌കാരവും മനോഹരമായി പകർത്തുന്ന ‘കാന്താര’ 16 കോടിയുടെ മിതമായ ബജറ്റിലാണ് നിർമ്മിച്ചത്. എന്നാൽ ചിത്രം നേടിയതാകട്ടെ 300 കോടിയിലധികം. കാന്താരയുടെ ഈ വിജയം ഇവിടെയുള്ള പല കമ്പനി ഉടമകളുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്. എങ്ങനെയാണ് ചെറിയ മുതൽ മുടക്കിലൂടെ വലിയ ലാഭം നേടുന്നതെന്ന് കാന്താര കാണിച്ചു നൽകി’ എന്ന് പീയുഷ് ഗോയൽ പറഞ്ഞു. കാന്താരയെ പ്രശംസിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രസംഗത്തെ വലിയ കൈയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്.
ബെംഗളൂരു സന്ദർശിക്കാനും കർണാടകയുടെ അനുഭവം ആസ്വദിക്കാനും യുഎസ് വാണിജ്യ സെക്രട്ടറി അടുത്തിടെ താൽപ്പര്യം പ്രകടിപ്പിച്ചതായും പിയൂഷ് ഗോയൽ വെളിപ്പെടുത്തി. യുഎസ് സന്ദർശന വേളയിൽ താൻ സംസാരിച്ച എല്ലാ വ്യവസായികളും വിവരസാങ്കേതികവിദ്യ, ഗവേഷണം, വികസനം, നവീകരണം എന്നിവയുടെ പര്യായമായാണ് ബെംഗളൂരുവിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments