ന്യൂഡൽഹി: സിഖ് കൂട്ടക്കൊലകൾ നടന്ന 1984 കലാപത്തിലെ കേസുകളിൽ വിചാരണകോടതിയുടെ നടപടിക്രമങ്ങൾ തള്ളിയ സുപ്രീംകോടതി നടപടിയ്‌ക്ക് നന്ദി അറിയിച്ച് സിഖ് സംഘടനകൾ. പോലീസ് തെറ്റായി നൽകിയ എഫ്‌ഐആർ മുൻനിർത്തിയാണ് വിചാരണ പൂർത്തിയാക്കിയതെന്നാണ് കണ്ടെത്തൽ. പോലീസ് കള്ളക്കളികൾ പുറത്തുകൊണ്ടുവന്നത് കേന്ദ്ര ആഭ്യന്തര വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടായിരുന്നു. 2019 നവംബർ 29നാണ് റിപ്പോർട്ട് എസ്‌ഐടി സമർപ്പിച്ചത്.
സിഖ് കലാപവുമായി ബന്ധപ്പെട്ട് നടന്ന വിചാരണകളെല്ലാം പ്രഹസനമായിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ ധാരാളം കള്ളക്കളികൾ നടന്നെന്ന സിഖ് സമൂഹത്തിന്റെ വാദം ശരിവയ്‌ക്കുന്ന കണ്ടെത്തലുകളാണ് എസ്‌ഐടി നടത്തിയത്. 56 പേരെ കൊന്നുതള്ളിയ സംഭവത്തെ 5 പേരെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്. എസ്‌ഐടി റിപ്പോർട്ട് പരിഗണിച്ച് സുപ്രീംകോടതി കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ എച്ച്എസ് ഫൂൽക്ക അഭ്യർത്ഥിച്ചു.
കലാപത്തിന് ഇരയായവരുടെ ബന്ധുവായ എസ്.ഗുർലാദ് സിംഗ് ഖാലോണിന്റെ പരാതിയാണ് സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചത്. ജസ്റ്റിസുമാരായ എഎസ്.ബോപ്പണ്ണ, പി.എസ്.നരസിംഹ എന്നിവരുടെ ബഞ്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ച് വാദം വീണ്ടും കേൾക്കാൻ തീരുമാനിച്ചത്. സിഖ് സംഘടനാ അഭിഭാഷകനായ ഫൂൽക്കയോട് പ്രത്യേകം പരാതി നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കല്യാൺപുരിയിൽ 1984 ന് നടന്ന കൂട്ടക്കൊലയുടെ എഫ്‌ഐആറാണ് പോലീസ് തന്ത്രപരമായി തിരുത്തിയത്. 56 പേർ കൊല്ലപ്പെട്ട ഒരു കേസിൽ എഫ്‌ഐആറിൽ അത് 5 പേരുടെ മാത്രം കൊലപാതകമായിട്ടാണ് രേഖപ്പെടുത്തിയത്. 433/84 എന്ന നമ്പറിലെ എഫ്‌ഐആറിലാണ് തിരിമറി നടന്നിരിക്കുന്നത്. കോൺഗ്രസ് ഭരണകാലത്തെ അതിക്രൂരമായ കലാപത്തിലെ നിർണ്ണായക വിവരങ്ങൾ തേച്ചുമാച്ചുകളഞ്ഞത് വിശദമായ തെളിവെടുപ്പിലൂടെയാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
എല്ലാ സാക്ഷികളും തങ്ങളുടെ അനുഭവം വിശദമായി രേഖപ്പെടുത്തിയതാണ്. എന്നാൽ വിചാരണ കോടതി ഓരോ കേസും പ്രത്യേകം പരിഗണിക്കാതിരുന്നത് ഏത് സമ്മർദ്ദത്തിന്റെ പുറത്താണെന്നും സിഖ് അഭിഭാഷകൻ ചോദിച്ചു. ഇരകളെ
അപമാനിക്കുന്നതിന് തുല്യമാണ് കോൺഗ്രസ് ഭരണകാലത്തെ പോലീസ് രേഖകളെന്നും സിഖ് സമൂഹം ആരോപിച്ചു. ഇതിനെതിരെ അതികഠിനമായ വേദനയും അമർഷവും രേഖപ്പെടുത്തുകയാണെന്നും ഫൂൽക്ക പറഞ്ഞു. പോലീസ് രേഖയിൽ അത്തരം ഒരു കൂട്ടക്കുരുതി നടന്നതായിപോലും പറയുന്നില്ലെന്നത് അമ്പരപ്പിക്കുന്നുവെന്നും സിഖ് സംഘടനാ പ്രതിനിധികൾ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന് സിഖ് സംഘടനാ പ്രതിനിധികൾ നന്ദി അറിയിച്ചു.
Comments