തിരുവനന്തപുരം: സീനിയർ വിദ്യാർത്ഥികൾ ചേർന്ന് പത്താം ക്ലാസുകാരനെ റാഗ് ചെയ്തതായി പരാതി. തിരുവനന്തപുരം കുമാരപുരത്തെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. 10-ാം ക്ലാസുകാരനെ ശുചിമുറിയിലിട്ട് ചവിട്ടിപ്പരിക്കേൽപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പ്ലസ് ടു വിദ്യാർത്ഥികളാണ് ആക്രമിച്ചത്.
പരിക്കേറ്റ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് പോലീസിനാണ് പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
അഞ്ച് വിദ്യാർത്ഥികൾ ചേർന്നാണ് കുട്ടിയെ റാഗ് ചെയ്തത്. തടയാനെത്തിയ സുഹൃത്തിനെയും സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടുകയായിരുന്നു. കുട്ടിയുടെ തലയ്‌ക്കാണ് പരിക്കേറ്റത്. ചെറിയ തോതിൽ ആന്തരിക രക്തസ്രാവം സംഭവിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
സ്‌കൂളിൽ ഏറെ നാളുകളായി റാഗിങ് നടന്നിരുന്നു. പല വിദ്യാർത്ഥികളും ഭയന്നാണ് വിവരം പുറത്തുപറയാതിരുന്നത്. ശുചിമുറിയിൽ വെച്ച് വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നത് സിനീയർ വിദ്യാർത്ഥികളുടെ പതിവായിരുന്നു. നിലവിൽ 10-ാം ക്ലാസുകാരൻ നേരിട്ട സംഭവം പുറത്തുവന്നതോടെയാണ് മറ്റ് കുട്ടികളും തങ്ങൾ നേരിട്ട ദുരനുഭവം പുറത്തുപറയാൻ തയ്യാറായത്.
Comments