കോഴിക്കോട്: വിജിലൻസ് പിടിച്ചെടുത്ത പണം വേണമെന്ന മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയുടെ ഹർജി കോടതി തള്ളി. കോഴിക്കോട് വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത അരക്കോടിയോളം വരുന്ന രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. ഹർജി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജിയുടെ അഭിഭാഷകൻ അറിയിച്ചു.
കോഴിക്കോട് വിജിലൻസ് യൂണിറ്റ് 47 ലക്ഷത്തിലധികം രൂപയായിരുന്നു വീട്ടിൽ നിന്നും പിടിച്ചെടുത്തത്. ഇതിൽ ഒരു ലക്ഷം രൂപ ഭാര്യാസഹോദരന്റേതാണെന്നും ബാക്കി തുക തിരഞ്ഞെടുപ്പ് ഫണ്ടാണെന്നുമായിരുന്നു ഷാജി കോടതിയിൽ വാദിച്ചത്. ഇത് സാധൂകരിക്കാൻ പല രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പണം തിരികെ നൽകാനാവില്ലെന്ന് വിജിലൻസ് കോടതി വ്യക്തമാക്കി.
ആദ്യം പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രത്യേക അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കണ്ണൂരിലെ വീട്ടിൽ റെയ്ഡ്. പരിശോധനയിൽ അരക്കോടിയോളം വരുന്ന പണം പിടിച്ചെടുക്കുകയായിരുന്നു.
Comments