ലക്‌നൗ: ഭാരതത്തിന്റെ അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശിക്കാനായി മൂന്ന് പാതകൾ ഒരുക്കും. ഇതിന് യുപി സർക്കാർ അനുമതി നൽകി. ഇതിൽ രണ്ടെണ്ണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
400 കോടി രൂപ ചെലവിലാണ് റോഡുകൾ നിർമിക്കുക. ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. സർക്കാർ അനുമതിയ്‌ക്ക് പിന്നാലെ സർവേയും പൂർത്തികരിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിലേക്കുള്ള റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുൻപായി ഈ പ്രദേശങ്ങളിൽ കഴിയുന്നവരെ പുനരദ്ധിവസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
രാംപഥ് എന്ന് പേരിട്ടിരിക്കുന്ന റൂട്ട് 13 കിലോമീറ്റർ വ്യാപിച്ച് സഹദത്ഗഞ്ചിനെ നയാഘട്ടുമായി ബന്ധിപ്പിക്കും.ശ്രീരാമ ജന്മഭൂമി പഥ് എന്ന് വിളിക്കുന്ന റോഡ്,ബിർള ധർമ്മശാലയെ സുഗ്രീവ് കോട്ട വഴി ശ്രീരാമ ജന്മഭൂമി ക്ഷേത്രവുമായി ബന്ധിപ്പിക്കും. ഈ പാത സ്ഥാപിക്കുന്നതിനുള്ള ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഡിസംബറോടെ ഈ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് അയോദ്ധ്യ മണ്ഡല കമ്മ്ീഷണർ നവദീപ് റിൻവ പറഞ്ഞു. മൂന്നാമത്തെ റോഡ് രാമക്ഷേത്രത്തെ ഹനുമാൻഗർഹി വഴി സിംഗാർ ഘട്ടുമായി ബന്ധിപ്പിക്കും. ഈ റൂട്ടിന്റെ പണി ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും ഈ റൂട്ടിൽ ഭൂമി നഷ്ടപ്പെട്ട ഭൂരിഭാഗം പേർക്കും ഇതിനകം നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
പുതിയ റോഡ് നിർമിക്കുന്നത് വഴി ഭക്തർക്ക് വേഗത്തിൽ തന്നെ രാമക്ഷേത്രത്തിലെത്താനാകുമെന്നും സമയം ലാഭിക്കാനാകുമെന്നും അധികൃതർ അറിയിച്ചു. മികച്ച രീതിയിലാകും നിർമാണമെന്നും ഉടനടി അറ്റകുറ്റപ്പണികൾ ആവശ്യമായി വരില്ലെന്നും രാമക്ഷേത്ര അധൃകൃതർ സൂചിപ്പിച്ചു. 2024 ജനുവരിയിൽ രാമക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകുമെന്നും മകരസംക്രാന്തി ദിവസം ക്ഷേത്ര ശ്രീകോവിലിനുള്ളിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചതിന് ശേഷമായിരിക്കും ഭക്തർക്ക് ദർശനത്തിന് സൗകര്യമൊരുക്കുകയെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചിരുന്നു.
Comments