ഇസ്ലാമാബാദ് : വധശ്രമത്തിന് പിന്നാലെ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിലെത്തി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വീൽചെയറിൽ ഇരുന്നാണ് ഇമ്രാൻ ജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും മുന്നിലെത്തിയത്. ഭരണകൂടം തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും മുൻ പ്രധാനമന്ത്രി ആരോപിക്കുന്നുണ്ട്.
പഞ്ചാബ് മുൻ ഗവർണർ സൽമാൻ തസീറിനെ കൊലപ്പെടുത്തിയത് പോലെ തന്നെയും വധിക്കാനാണ് അവർ പദ്ധതിയിട്ടത്. ആദ്യം തനിക്കെതിരെ മതനിന്ദക്കുറ്റം ചുമത്താൻ ശ്രമം നടന്നു. അതിന് വേണ്ടി ടേപ്പുകളും മറ്റും പുറത്തിറക്കി. തന്നെ വധിക്കാൻ ശ്രമിച്ചവരുടെ പേരുകളും ഇമ്രാൻ ഖാൻ വെളിപ്പെടുത്തി. ആഭ്യന്തര മന്ത്രി റാണാ സനാവുല്ല, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, മേജർ ജനറൽ ഫൈസൽ എന്നിവർ തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. തനിക്ക് ഇതേപ്പറ്റി നേരത്തെ അറിയാമായിരുന്നു എന്നും ഇമ്രാൻ വെളിപ്പെടുത്തി.
വാസിരാബാദിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെ രണ്ട് പേരാണ് തനിക്ക് നേരെ ആക്രമണം നടത്തിയത്. വെടിയേറ്റ് താൻ വീണപ്പോൾ മരിച്ചുവെന്ന് കരുതിയാണ് അക്രമികൾ രക്ഷപ്പെട്ടത്. അക്രമികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാൾ തീവ്ര ഇസ്ലാമിസ്റ്റ് അല്ലെന്നും ഇതിന് പിന്നിൽ വൻ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.
രാജ്യം ഇപ്പോൾ ഒത്തൊരുമിച്ച് നിൽക്കുകയാണ്. നമുക്ക് മുന്നിൽ ഇപ്പോൾ രണ്ട് വഴികളുണ്ട്, ഒന്ന് സമാധാനം മറ്റൊന്ന് രക്തച്ചൊരിച്ചിൽ. സമാധാനം തിരികെ കൊണ്ടുവരേണ്ടത് തിരഞ്ഞെടുപ്പിലൂടെയാണോ അതോ ആക്രമണത്തിലൂടെയാണോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
വധശ്രമത്തിന് ശേഷം ശരിയായ രീതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. എല്ലാവർക്കും ഭരണകൂടത്തെ പേടിയായിരുന്നു. രണ്ട് ധീരന്മാർ തന്നോടൊപ്പം ഇല്ലായിരുന്നെങ്കിൽ താൻ ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു എന്ന് ഇമ്രാൻ കൂട്ടിച്ചേർത്തു.















