ഇസ്ലാമാബാദ്: പാകിസ്താനിലെ കിഴക്കൻ നഗരമായ വസീറാബാദിൽ പ്രതിഷേധ മാർച്ചിനിടെ വെടിയേറ്റതിന് ശേഷം പൊതുജനങ്ങളോട് സംസാരിച്ച് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിലെ ജനങ്ങളെ വിഭജിക്കാനുള്ള നീക്കമാണ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നടക്കുന്നതെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു. ഇത് പാകിസ്താൻ-ബംഗ്ലാദേശ് വിഭജനം പോലിരിക്കുമെന്ന് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് പറഞ്ഞു. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പാകിസ്താൻ-ബംഗ്ലാദേശ് വിഭജനം തെറ്റായിരുന്നുവെന്ന് ഇമ്രാൻ ഖാൻ വാദിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിൽ ബംഗ്ലാദേശ് പാകിസ്താന് ജയ് വിളിച്ചുവെന്ന് ഇമ്രാൻ ഖാൻ പറയുന്നു.
’18-ാം വയസ്സിൽ ഞാൻ ബംഗ്ലാദേശിൽ ഒരു എക്സിബിഷൻ ക്രിക്കറ്റ് മത്സരം കളിക്കാൻ പോയി. ഇന്ത്യയ്ക്കെതിരെ ഞങ്ങൾ രണ്ട് മത്സരങ്ങൾ ജയിച്ചു. സ്റ്റേഡിയത്തിനകത്തും പുറത്തുമുള്ള ഓരോ ബംഗ്ലാദേശികളും ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് വിളിച്ചു. ഇത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അന്ന്, ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്ന് വേർപെടുത്തുന്നത് ഏറ്റവും വലിയ ദുരന്തമാണെന്ന് ഞാൻ മനസ്സിലാക്കി’.
ഇപ്പോൾ, തന്നെ ഇല്ലാതാക്കിക്കൊണ്ട് വീണ്ടും പാകിസ്താനെ വിഭജിക്കാനാണ് നീക്കം നടക്കുന്നതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്താനിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും വലിയ പാർട്ടിയെ നശിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. രാജ്യം ഇപ്പോൾ ഒത്തൊരുമിച്ച് നിൽക്കുകയാണ്. അത് തകർക്കാനാണ് ശ്രമം നടക്കുന്നത്. നമുക്ക് മുന്നിൽ ഇപ്പോൾ രണ്ട് വഴികളുണ്ട്, ഒന്ന്, സമാധാനം. മറ്റൊന്ന്, രക്തച്ചൊരിച്ചിൽ. സമാധാനം തിരികെ കൊണ്ടുവരേണ്ടത് തിരഞ്ഞെടുപ്പിലൂടെയാണോ അതോ ആക്രമണത്തിലൂടെയാണോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Comments