ഷിംല: നവംബർ 2-ന് ഹിമാചൽ പ്രദേശിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ ഒരു കാഴ്ചയ്‌ക്ക് ജനങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. പ്രായം നൂറ് കടന്നിട്ടും, ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിട്ടും തന്റെ വോട്ടവകാശം വിനിയോഗിച്ച ഒരു മുത്തശ്ശൻ രാജ്യത്തെ ഓരോ പൗരന്മാർക്കും മാതൃകയായി മാറി. 106 വയസ്സുള്ള ശ്യാം ശരൺ നേഗിയാണ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാൽ, വോട്ട് ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ പ്രായം കൂടിയ ഈ വോട്ടർ അന്തരിച്ചു. ഇന്ന് രാവിലെയാണ് ശ്യാം ശരൺ നേഗിയുടെ അന്ത്യം.
നവംബർ 2-ന് ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ ബാലറ്റിലൂടെയാണ് ശ്യാം ശരൺ നേഗി വോട്ട് രേഖപ്പെടുത്തിയത്. ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും രാജ്യത്തോടുള്ള തന്റെ കടമ നിറവേറ്റിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ കൂടിയായ ശ്യാം ശരൺ നേഗിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിക്കുകയും ചെയ്തിരുന്നു. 34-ാം തവണയാണ് ശ്യാം ശരൺ നേഗി തന്റെ വോട്ടവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും യുവ വോട്ടർമാർക്ക് നേഗി പ്രചോദനമാണ് എന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
ഏറ്റവും പ്രായമേറിയ വോട്ടറുടെ അന്ത്യകർമ്മങ്ങൾക്കായി ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ നടത്തുകയാണ്. ശ്യാം ശരൺ നേഗിയെ ആദരപൂർവ്വം തന്നെ യാത്ര അയയ്‌ക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നവംബർ 2-ന് പോളിംഗ് സ്റ്റേഷനിൽ പോയി താൻ വോട്ട് ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ 12-ഡി ഫോം നേഗി തിരിച്ചു നൽകിയിരുന്നു. എന്നാൽ, ഇതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൽപ്പയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 1917-ൽ ജനിച്ച ശ്യാം ശരൺ നാട്ടിലെ അദ്ധ്യാപകനായിരുന്നു. 1951 മുതൽ എല്ലാ ലോക്‌സഭാ, വിധാൻ സഭ, മുനിസിപ്പൽ ഉൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിട്ടുണ്ട്. 2014-ൽ ശ്യാം ശരൺ നേഗിയെ സംസ്ഥാന തിരഞ്ഞെടുപ്പ് ഐക്കണാക്കി.
Comments