സിഡ്‌നി: അട്ടിമറിയൊന്നും നടന്നില്ല, ശ്രീലങ്കയെ കീഴടക്കി ഇംഗ്ലണ്ട് ടി 20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. ലങ്കയെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. ഇതോടെ ആതിഥേയരും നിലവിലെ ജേതാക്കളുമായ ഓസ്‌ത്രേലിയ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. സെമിയിലെത്താൻ കളിയിൽ ജയിക്കേണ്ടത് ഇംഗ്ലണ്ടിന് അനിവാര്യമായിരുന്നു. ഗ്രൂപ്പിൽ ന്യൂസിലന്റ്, ഇംഗ്ലണ്ട്, ഓസ്‌ത്രേല്യ എന്നീ ടീമുകൾ 7 വീതം പോയിന്റുകളാണ് നേടിയത്. എന്നാൽ നെറ്റ് റൺറേറ്റിൽ ന്യൂസിലന്റ് ഒന്നും ഇംഗ്ലണ്ട് രണ്ടും സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുകയായിരുന്നു. നെറ്റ് റൺറേറ്റിൽ വളരെ പിന്നിലായതാണ് ഓസീസിന് വിനയായത്.
മത്സരത്തിൽ ടോസ് നേടിയ ലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. തുടക്കം ആഞ്ഞടിച്ച ലങ്കയ്‌ക്ക് മികവ് അവസാനം വരെ നിലനിർത്താനായില്ല. മദ്ധ്യനിരയുടെ തകർച്ച ഉയർന്ന സ്‌കോർ നേടുന്നതിൽ തടസ്സമായി. ഓപ്പണർ പതും നിസംഗയുടെ (67) പ്രകടനമാണ് മികച്ച തുടക്കത്തിന് കാരണമായത്. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എടുക്കാനേ ലങ്കയ്‌ക്ക് കഴിഞ്ഞുളളൂ. ധനഞ്ജയ ഡിസിൽവ(18), ഭാനുക രജപക്‌സ(22) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങൾ. ഇംഗ്ലീഷ് നിരയിൽ മാർക്ക്വുഡ് മൂന്ന് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് പന്തുകൾ അവശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി ലക്ഷ്യം കണ്ടു. ഇംഗ്ലണ്ട് ഓപ്പണർമാർ ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ(28), അലക്‌സ് ഹെയിൽസ്(47) എന്നിവർ ചേർന്ന് ആദ്യ വിക്കറ്റിൽ 75 റൺസിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. എന്നാൽ പിന്നീട് വന്നവർ പെട്ടെന്ന് മടങ്ങിയത് ഇംഗ്ലണ്ട് നിരയിൽ പരിഭ്രാന്തിയുണ്ടാക്കി. എന്നാൽ മൂന്നാമനായി ഇറങ്ങിയ ബെൻ സ്റ്റോക്‌സ്(42) വിജയം വരെ പുറത്താകാതെ നിന്നത് ടീമിന് അനുഗ്രഹമായി. ഇന്ത്യ അടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പിലെ ചാമ്പ്യന്മാരാണ് സെമിയിൽ ഇംഗ്ലണ്ടിന്റെ എതിരാളി.
Comments