കോഴിക്കോട് : പുല്ലാവൂർ പുഴയിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാണമെന്നുള്ള നിർദ്ദേശത്തിനെതിരെ നടി രഞ്ജിനി രംഗത്ത്. കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്സ് വെബ്‌സൈറ്റിൽ വരെ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. അത് കേരളത്തിന് അഭിമാനമല്ലേ എന്നും താരം ചോദിക്കുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി കട്ടൗട്ടുകൾ നീക്കാൻ ആരാധകർക്ക് നിർദ്ദേശം നൽകിയത്. ഈ നീക്കത്തിനെതിരെയാണ് താരം രംഗത്ത് വന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
രഞ്ജിനിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പുല്ലാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്‌ബോളിന്റെ സൂപ്പർ താരങ്ങളായ മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ എടുത്തു മാറ്റരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടറിനോടും മേയറോടും അഭ്യർത്ഥിക്കുകയാണ്. ഏകദേശം രണ്ടാഴ്ച മാത്രമാണ് ലോകകപ്പ് മത്സരത്തിനായി ഉള്ളത്. അതിന്റെ സന്തോഷത്തിനാണ് ലോകം മുഴുവൻ. കേരളത്തിലെ ഈ കട്ടൗട്ടുകൾ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.എല്ലാ നാല് വർഷവും അരങ്ങേറുന്ന ഈ ലോകോത്തര മത്സരം ഞങ്ങൾ ആഘോഷിക്കട്ടെ. കട്ടൗട്ടുകൾ എടുത്തുമാറ്റി ആ സന്തോഷം ഇല്ലാതാക്കരുത്.ഈ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇത് കേരളത്തിന് അഭിമാനമല്ലേ?
കട്ടൗട്ടുകൾ സ്ഥാപിച്ചത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകും. ചില വനം വകുപ്പ് നിയമങ്ങളുടെ ലംഘനം കൂടെയാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫുട്‌ബോൾ ആരാധകരെ പഞ്ചായത്ത് സെക്രട്ടറി നേരിൽ കണ്ട് കട്ടൗട്ടുകൾ മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരൻ വ്യക്തമാക്കുന്നത്.
Comments