തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന്റെ നഗരസഭയിലെ ഒഴിവുകളിലേക്ക് ആളുകളെ തേടിക്കൊണ്ട് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് വിവാദത്തിലായതിന് പിന്നാലെ വിശദീകരണവുമായി സിപിഎം രംഗത്ത്. മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്നും കത്ത് വ്യാജമാണെന്നാണ് പറഞ്ഞത് എന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. സംഭവത്തിൽ മേയർ തന്നെ വിശദീകരണം നൽകുമെന്നും പാർട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് എംവി ഗോവിന്ദൻ പറഞ്ഞു. പിൻവാതിൽ നിയമനം പാർട്ടിയുടെ അജണ്ടയല്ലെന്നാണ് വിശദീകണം.
ഇടതുപക്ഷം പിൻവാതിലിലൂടെ ആളുകളെ തിരികിക്കയറ്റാറില്ല. അത് ഞങ്ങളുടെ നിലപാടല്ല. മേയറുടെ കത്ത് വിവാദമായ സംഭവത്തിൽ അവർ വിശദീകരണം നൽകിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടേയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കത്ത് വ്യാജമാണെന്നാണ് മേയർ പറഞ്ഞത്. നഗരസഭയിലേ ആരോഗ്യമേഖലയിലേക്ക് 295 ആളുകളെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്.
ഗവർണർക്ക് ചാൻസലർ സ്ഥാനം നൽകേണ്ടതുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ നിയമപരമായും, രാഷ്ടീയപരമായും നീങ്ങുമെന്നും ഗവർണർക്കെതിരെ ഏതറ്റം വരെയും പോകുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി. ഉത്തരേന്ത്യൻ മാതൃകയിൽ വിദ്യാഭ്യാസ മേഖലകളിൽ വർഗ്ഗീവാദം നടപ്പിലാക്കാൻ ആർഎസ്എസ് ഗവർണറെ ഉപയോഗിക്കുന്നുവെന്നാണ് പാർട്ടിയുടെ ആരോപണം.
അന്ധവിശ്വാസത്തിനെതിരെ ബില്ല് കൊണ്ടുവരാൻ സാധ്യതയുണ്ട്. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേർതിരിക്കാൻ എപ്പോഴും നമുക്ക് സാധിക്കും. ശ്രീനാരായണ ഗുരുവിന്റെ ചട്ടമ്പിസ്വാമികളുടെയും ആശയങ്ങൾ അന്ധവിശ്വാസമാണെന്ന് ആരെങ്കിലും പറയുന്നുണ്ടോ എന്നാണ് എംവി ഗോവിന്ദൻ ചോദിച്ചത്. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയും പ്രചരണം നടത്തും. സാംസ്‌കാരിക രംഗത്തെ ബിജെപി സർക്കാരിന്റെ ഹിന്ദുവത്കരണത്തിനെതിരെ പ്രചാരണം നടത്തുമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.
Comments