തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാർ ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അങ്ങാടിയിൽ തോറ്റതിന് ഗവർണർക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. ജനാധിപത്യത്തെയും ഭരണഘടനയേയും ചവിട്ടിമെതിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ബിജെപി ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. ഈ മാസം 18 നും 19 നും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗവർണറെ ഭീഷണിപ്പെടുത്തി ഭരണഘടനയെ അട്ടിമറിക്കാനുള്ള സിപിഎം ഗൂഢാലോചന തുറന്നു കാണിക്കാൻ ബിജെപി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം.
സ്വജനപക്ഷപാതവും അഴിമതിയും ധിക്കാരവും മാത്രമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുമെന്ന് സിപിഎം ഭീഷണി മുഴക്കുന്നത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ സിപിഎമ്മിന് വിശ്വാസമില്ല. സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാരും നിയമവാഴ്ച അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരം മേയറുടേതല്ല കത്തെന്നാണ് സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിക്ക് മേയറുടെ ഓഫീസിൽ നിന്നും ഔദ്യോഗിക സീൽ ഉപയോഗിച്ച് കത്തയച്ചയാളെ കണ്ടു പിടിച്ചുകൂടേ. അങ്ങനെയെങ്കിൽ കേരളത്തിലെ ആഭ്യന്തരവകുപ്പിനെയാണ് ആദ്യം പിരിച്ചുവിടേണ്ടത്. സിപിഎം മലർന്ന് കിടന്ന് തുപ്പുകയാണ്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയറോട് രാജിവെക്കാനാണ് ഗോവിന്ദൻ ആവശ്യപ്പെടേണ്ടത്. ഗവർണർ പറയുന്നതെല്ലാം സത്യമാണെന്ന് തിരുവനന്തപുരം മേയറുടെ കത്തോടെ സിപിഎം പ്രവർത്തകർക്ക് പോലും ബോധ്യമായി കഴിഞ്ഞു. ഗവർണർക്കെതിരെ ലഘുലേഖയുമായി വീടുകളിൽ പോയാൽ ശബരിമല പ്രക്ഷോഭ കാലത്തെ അനുഭവം ആവർത്തിക്കും. സർക്കാർ ആനുകൂല്ല്യങ്ങൾ പാർട്ടി ഓഫീസ് വഴി വിതരണം ചെയ്യാനുള്ള സിപിഎം ശ്രമം ഇനി വിജയിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments