തിരുവനന്തപുരം : കത്ത് വിാവാദത്തിൽ ഉരുണ്ടുകളിച്ച് മേയർ ആര്യ രാജേന്ദ്രൻ. അത്തരത്തിലൊരുത്ത് കത്ത് താൻ ഒപ്പിട്ട് നൽകുകയോ അയയ്‌ക്കുകയോ ചെയ്തിട്ടില്ലെന്നാണ് മേയറുടെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നും മേയർ പറഞ്ഞു.
തന്റേതല്ലാത്ത തരത്തിൽ ഒരു കത്ത് പ്രചരിപ്പിക്കപ്പെടുന്നുവെന്നും കത്തിന്റെ ഉറവിടം എന്താണെന്ന് പരിശോധിക്കണമെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. കത്ത് ഉപയോഗിച്ചുകൊണ്ട് തന്നെ ചിലർ വ്യക്തിപരമായും അല്ലാതെയും അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.
താൻ കത്തിൽ ഒപ്പിട്ടിട്ടില്ല. ആരെങ്കിലും അത് നിർമ്മിച്ചതാണോ എന്നാണ് പരിശോധിക്കേണ്ടത്. കത്ത് കൊടുക്കുന്ന ശീലം സിപിഎമ്മിനില്ല. അങ്ങനെയൊരു കത്തിന്റെ ഇടപെടൽ നടത്തിയിട്ടില്ലെന്നും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മേയർ വിശദീകരിച്ചു.
ലെറ്റർ പാഡ് വ്യാജമാണോ എന്ന് അന്വേഷിക്കണം. ഫോണിലൂടെ എഡിറ്റ് ചെയ്ത ഭാഗമാണ് താൻ കണ്ടത്. കത്തിൽ ചില ഭാഗങ്ങൾ ഹൈലറ്റ് ചെയ്തിരുന്നു. അതിനാൽ കത്തിൽ മുഴുവൻ അവ്യക്തതയാണ്. അന്വേഷണത്തിലൂടെ കാര്യങ്ങൾ പുറത്തുവരട്ടേയെന്നും മേയർ പറഞ്ഞു.
ലെറ്റർ ഹെഡും ഒപ്പും വ്യക്തമല്ല. തന്റെ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്ന ഫോണ്ടാണോ അത് എന്നും വ്യക്തമല്ല. ഈ കാലത്ത് വ്യാജ കത്ത് നിർമ്മിക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ലെന്നും മേയർ കൂട്ടിച്ചേർത്തു.
തനിക്ക് ആരെയും സംശയമില്ലെന്നും പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. നഗരസഭയെ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണോ ഈ കത്ത് എന്നും സംശയമുണ്ടെന്ന് മേയർ വ്യക്തമാക്കി.
Comments