ബ്രസീലിയ : ലോകകപ്പ് ഫുട്‌ബോളിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കേ ബ്രസീലിൽ താരങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. 26 അംഗ ടീമിനെയാണ് നാളെ പ്രഖ്യാപി ക്കാനിരിക്കുന്നത്. ഈ മാസം 20-ാം തിയതി നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനായിട്ടാണ് ഏറ്റവുമധികം ആരാധകരുള്ള രാജ്യം ടീമിനെ തിരഞ്ഞെടുക്കാൻ പോകുന്നത്.
ആറാം തവണയും കിരീടം ഉയർത്തുമെന്ന് ഏറ്റവുമധികം പ്രതീക്ഷ നൽകുന്ന ടീമാണ് ബ്രസീൽ. ഏറ്റവുമധികം യുവതാരങ്ങളെ ലോകവേദിയിൽ അണിനിരത്താൻ പോകുന്നതും ബ്രസീലാണെന്നാണ് കളിവിദഗ്ധർ ഉറപ്പുനൽകുന്നത്. എന്നാൽ ഒരോ താരത്തിനും പകരം വെയ്‌ക്കാൻ യുവനിര നിൽക്കേ ആരൊക്കെ പുറത്തുപോകുമെന്ന ആശങ്കയാണ് ആരാധ കർക്കുള്ളത്.
നെയ്മർ മുൻനിരയിൽ ഉറച്ചു നിൽക്കുകയാണ്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫിന, ആന്റണി, റിച്ചാർലിസൺ, ഗാബ്രിയൽ ജീസസ് എന്നിവരാണ് ഉറപ്പായി ടീമിലുള്ളവർ. അവസാന രണ്ട് സ്ഥാനത്തേയ്‌ക്കായി നാലു താരങ്ങളിൽ ആരെന്നതാണ് നിലവിലെ പ്രശ്‌നം.
ഗാബ്രിയേൽ മാർട്ടിനെല്ലി, റോബർട്ടോ ഫിർമിനോ, മാത്തേയൂസ് ക്യൂന, പെഡ്രോ എന്നിവരിൽ ആര് ടീമിലുണ്ടാകുമെന്ന് നാളെ അറിയാം. ഇതിൽ മാർട്ടിനെല്ലിയും പെഡ്രോയും ക്ലബ് ഫുട്‌ബോളിലെ ഉശിരൻ പ്രകടനത്തിന്റെ പുറത്ത് ടീമിലെത്തുമെന്ന സൂചനയും ശക്തമാണ്.















