തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ശുപാർശ ചെയ്യുന്ന കത്ത് മേയർ ആര്യാ രാജേന്ദ്രന്റേത് തന്നെയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കത്ത് ചോർന്നത് സിപിഎം അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് സംസ്ഥാന ഇന്റലിജൻസ് കണ്ടെത്തി. ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.
കത്ത് ആര്യാ രാജേന്ദ്രന്റേത് തന്നെയാണെന്നാണ് ഇന്റലിജൻസിന്റെ സ്ഥിരീകരണം. ഇത് പാർട്ടിക്കുള്ളിലെ വിഭാഗീയത കൊണ്ട് പുറത്തുവന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ പരിശോധനയ്‌ക്ക് വേണ്ടിയാണ് കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയത്. കത്ത് മേയറുടേതല്ലെന്നും അത് വ്യാജമാണെന്നും വാദിച്ച സിപിഎമ്മിനും മേയർക്കും ഇത് വൻ തിരിച്ചടിയായിരിക്കുകയാണ്.
എത്ര തസ്തികകളിലേക്ക് ഒഴിവുകളുണ്ടെന്നും അതിലേക്ക് നിയമനം നടത്തേണ്ട അവസാന തീയ്യതിയും ഉൾപ്പെടെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മേയറുടെ ലെറ്റർ പാഡിൽ തയ്യാറാക്കിയിരിക്കുന്ന കത്തിൽ ആര്യാ രാജേന്ദ്രന്റെ കൈയ്യൊപ്പുമുണ്ട്. എന്നാൽ ഇത് താൻ ഒപ്പിട്ട കത്തല്ല എന്നാണ് ആര്യാ രാജേന്ദ്രന്റെ വാദം.
തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും കത്തിലെ കാര്യങ്ങൾ എന്തൊക്കെയാണ് വ്യക്തമായിട്ടില്ലെന്നും മേയർ പറയുന്നുണ്ട്. ലെറ്റർ പാഡ് തന്റേതാണോ എന്ന് അറിയില്ലെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മേയർ വിശദീകരിച്ചിരുന്നു. കത്ത് മേയറുടേതല്ല എന്ന നിലപാടിലാണ് സിപിഎമ്മും.
വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാതെ മേയർ ഉരുണ്ടുകളിക്കുകയായിരുന്നു. ലെറ്റർ ഹെഡും ഒപ്പും വ്യക്തമല്ലെന്നാണ് ആര്യാ രാജേന്ദ്രൻ പറഞ്ഞത്. തന്റെ ലെറ്റർ ഹെഡിൽ ഉപയോഗിക്കുന്ന ഫോണ്ടാണോ അത് എന്നും വ്യക്തമല്ല. ഈ കാലത്ത് വ്യാജ കത്ത് നിർമ്മിക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ലെന്നും മേയർ പറഞ്ഞിരുന്നു.
Comments