ന്യൂഡൽഹി: ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും ഒരുപോലെ ബഹുമാനിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ വിമർശിച്ച് എസ്ഡിപിഐ. ഈ നിർദ്ദേശം രാജ്യത്തെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ നേതാവ് അബ്ദുൾ മജീദ് ആരോപിച്ചു. വന്ദേമാതരം ഇസ്ലാമിന് എതിരാണെന്നും മജീദ് അഭിപ്രായപ്പെട്ടു.
എങ്ങനെയാണ് ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും ഒരേ പദവി നൽകാൻ കഴിയുക?. ഇത് രാജ്യത്തെ കാവി വത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. വന്ദേ മാതരത്തെയും, ജനഗണമനയെയും ഒരു പോലെ കാണണോ എന്ന വിഷയത്തിൽ പൊതുസംവാദം സംഘടിപ്പിക്കണം. സംഭവത്തിൽ പൊതുജനങ്ങൾക്കിടയിൽ സംവാദം വേണമെന്നും അബ്ദുൾ മജീദ് ആവശ്യപ്പെട്ടു.
എന്തുകൊണ്ടാണ് ഇസ്ലാമിക നേതാക്കളും, പുരോഹിതന്മാരും വന്ദേമാതരം പാടാത്തത്. കാരണം വന്ദേ മാതരം ഇസ്ലാമിന് എതിരാണ്. രാജ്യത്തെ 20 കോടി മുസ്ലീങ്ങൾ ഭരണഘടനയെ അംഗീകരിച്ചവരാണ്. എന്നാൽ കേന്ദ്രസർക്കാർ അവരുടെ ആശയങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അബ്ദുൾ മജീദ് പറഞ്ഞു.
ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും ഒരേ പദവിയാണെന്ന് അറിയിച്ചത്. വന്ദേ മാതരത്തിന് ജനഗണമനയ്‌ക്ക് സമാനമായ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ലഭിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും തുല്യപദവിയാണ് രാജ്യത്തുള്ളതെന്ന് കേന്ദ്രം അറിയിച്ചത്.
1971 ലെ നാഷണൽ ഹോണർ ആക്ടിൽ ദേശീയഗാനത്തിനുള്ളതിന് സമാനമായ രീതിയിൽ വന്ദേ മാതരത്തിനായി വകുപ്പുകൾ തയ്യാറാക്കിയിട്ടില്ല. വന്ദേ മാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ഇല്ല. എന്നാൽ ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും ഉള്ളത് ഒരേ പദവിയാണ്. അതിനാൽ ദേശീയ ഗാനത്തെ പോലെ ദേശീയ ഗീതത്തെയും ഓരോ ഭാരതീയനും ബഹുമാനിക്കേണ്ടതുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയിൽ വ്യക്തമാക്കുന്നു. ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും രാജ്യത്തെ ആളുകൾ ഒരുപോലെ ബഹുമാനിക്കണമെന്നും ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു.
Comments