തിരുവനന്തപുരം : പ്രതിപക്ഷ സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരെയും പൊതുജനങ്ങളെയും ആക്രമിക്കുന്ന രീതി ശരിയല്ല. നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡിആർ അനിലിന്റെ കത്തിന്റെ കാര്യം അദ്ദേഹമാണ് പറയേണ്ടത് എന്നും ആര്യാ രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കത്ത് താനാണ് എഴുതിയത് എന്ന് നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡിആർ അനിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കുറ്റം അയാളുടെ തലയിൽ കെട്ടിവെയ്‌ക്കാനുള്ള ശ്രമമാണ് പാർട്ടി ഉൾപ്പെടെ നടത്തുന്നത്.
ജനങ്ങളെ ദ്രോഹിച്ചുകൊണ്ടാണ് പ്രതിപക്ഷം സമരം ചെയ്യുന്നത് എന്നാണ് ആര്യാ രാജേന്ദ്രൻ ആരോപിക്കുന്നത്. അത് ശരിയല്ല. പ്രതിപക്ഷം സമരം ചെയ്യുമ്പോഴൊക്കെ അവർ രാജിവെയ്‌ക്കാനാണ് ആവശ്യപ്പെടുന്നത്. രാജി എന്ന വാക്ക് ഉള്ളത് കൊണ്ട് അവരത് പറഞ്ഞുകൊണ്ടിരിക്കും. അവർ പറയുമ്പോൾ രാജിവെയ്‌ക്കാൻ സാധിക്കില്ലെന്നും മേയർ പറഞ്ഞു. തനിക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ പാർട്ടിക്ക് മാത്രമേ അധികാരമുള്ളൂ എന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം സഖാക്കൾക്ക് ജോലിയുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള വിവാദ കത്തിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മേയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് കേസ് അന്വേഷിക്കുക. കത്തിനെക്കുറിച്ച് സിപിഎമ്മും സമാന്തരമായി അന്വേഷണം നടത്തും.
Comments