അഹമ്മദാബാദ്: ഗുജറാത്തിൽ വന്ദേഭാരത് തീവണ്ടിയിൽ യാത്ര ചെയ്ത് അസദുദ്ദീൻ ഒവൈസിയും പാർട്ടി പ്രവർത്തകരും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി യോഗത്തിൽ പങ്കെടുക്കാനാണ് ഒവൈസിയും പാർട്ടി നേതാക്കളും അഹമ്മദാബാദിൽ നിന്ന് സൂററ്റ് വരെ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയിൽ കയറിയത്. എന്നാൽ ട്രെയിനിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞുവെന്ന ആരോപണവുമായി എഐഎംഐഎം നേതാക്കൾ രംഗത്തെത്തി.
ട്രെയിനിന്റെ വിൻഡോ ഗ്ലാസിൽ പൊട്ടൽ ഉണ്ടായതിന്റെ ചിത്രങ്ങളും പാർട്ടി വൃത്തങ്ങൾ പുറത്തുവിട്ടു. ഒവൈസി സഞ്ചരിച്ച കംപാർട്ട്‌മെന്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് എഐഎംഐഎം വക്താവ് വാരിസ് പഠാൻ ആരോപിച്ചു. ആക്രമണത്തിന്റെ ചിത്രങ്ങളും വാരിസ് പങ്കുവെച്ചു.
പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷൻ സാബിർ കബ് ലിവാലയും മറ്റ് നേതാക്കളും ഒവൈസിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇവർക്ക് ഇറങ്ങേണ്ട സ്ഥലമെത്താറായപ്പോൾ ആയിരുന്നു ആക്രമണം നടന്നത്. ഒന്നിന് പുറകേ ഒന്നായി രണ്ട് തവണ കല്ലേറ് ഉണ്ടായതായി വാരിസ് ആരോപിച്ചു.
ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അസദുദ്ദീൻ ഒവൈസി സംസ്ഥാനത്ത് എത്തിയത്. ആക്രമണത്തിന്റെ പിന്നിലെ വസ്തുത എന്താണെന്ന് വ്യക്തമായിട്ടില്ല. വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിക്ക് നേരെ ഇതുവരെ ഇത്തരം ആക്രമണം ഉണ്ടായിട്ടില്ല. അതേസമയം മുമ്പും തിരഞ്ഞെടുപ്പ് സമയത്ത് ആക്രമിക്കപ്പെട്ടുവെന്ന ആരോപണം ഒവൈസി ഉന്നയിച്ചിട്ടുണ്ട്.
Comments