ഛണ്ഡീഗഡ്: ശിവസേന നേതാവ് സുധീർ സുരിയുടെ കൊലപാതകത്തിൽ ലഡ്ഡുവിതരണം ചെയ്ത യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. സംഗ്രൂർ സ്വദേശിയും ജയിലിൽ കഴിയുന്ന ഭീകര വനിതാ നേതാവിന്റെ ഭർത്താവുമായ കുൽവീന്ദർ സിംഗിനെതിരെയാണ് കേസ് എടുത്തത്. സുധീർ സുരിയുടെ മരണത്തിന് പിന്നാലെ ആളുകൾക്ക് മധുരം വിളമ്പുന്ന കുൽവീന്ദറിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്.
ലുധിയാനയിലെ സലീം ടബ്രിയിൽ സ്വകാര്യ ബസ് കമ്പനിയിൽ ജോലി ചെയ്തുവരികയാണ് ഇയാൾ. രാജ്യവരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കുൽവീന്ദർ അതീവ രഹസ്യമായാണ് ലുധിയാനയിൽ കഴിയുന്നത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ 2017 ലായിരുന്നു കുൽവീന്ദറിന്റെ ഭാര്യ അമൃത്പാൽ കൗറിനെ പോലീസ് ജയിലിൽ അടച്ചത്. ഇതിന് പിന്നാലെ ഇയാൾ അതീവ രഹസ്യമായി ലുധിയാനയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് ലഡ്ഡു വിതരണം ചെയ്യുന്ന കുൽവീന്ദറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
ഇതിന് പിന്നാലെ കുൽവീന്ദർ ഒളിവിലാണ്. ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. വിവിധയിടങ്ങളിൽ ഇയാൾക്കായി പോലീസ് പരിശോധന നടത്തിവരികയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
Comments